ഈ ബ്ലോഗ് തിരയൂ

2018 സെപ്റ്റംബർ 26, ബുധനാഴ്‌ച

ഭക്തിയും വിശ്വാസവും പൂർണം ആയിരിക്കണം



ഭക്തിയും വിശ്വാസവും പൂർണം ആയിരിക്കണം

നദിയുടെ കരയിലുള്ള ഒരു ക്ഷേത്രത്തിൽ നിത്യേന അഭിഷേകം നടത്താനുള്ള പാൽ അക്കരെയുള്ള ഒരു സാധു സ്ത്രീയാണ് കൊണ്ടുവന്നിരുന്നത് . ദിവസവും വഞ്ചിയിൽ വന്നിരുന്ന അവർ ഒരു നാൾ എത്താൻ വൈകിപ്പോയി. അഭിഷേകത്തിനു വൈകിയതിനാൽ പുരോഹിതൻ ദേഷ്യപ്പെട്ടപ്പോൾ കടത്തുകാരൻ എത്താതിരുന്നതിനാലാണിത് സംഭവിച്ചതെന്ന് ആ പാവം സ്ത്രീ മറുപടി നൽകി.
അപ്പോഴത്തെ നീരസത്തിൽ പുരോഹിതൻ പറഞ്ഞു "എന്തിനാ നീ വഞ്ചിക്കാരനെ കാത്തുനിന്നത്? ഈശ്വര നാമം ജപിച്ചു വെള്ളത്തിന്‌ മുകളിലൂടെ നടന്നു വന്നു കൂടായിരുന്നോ? എങ്കിൽ വേഗം വരാമായിരുന്നല്ലോ." ഈ സ്ത്രീ താമസിച്ചതിലുള്ള നീരസം കൊണ്ട് തമാശയായിട്ടാണ് ഇത് പറഞ്ഞതെങ്കിലും ഗൌരവം മുഖത്ത് വരുത്തി കൊണ്ടാണ് പുരോഹിതൻ സംസാരിച്ചത് . അതിനാൽ തന്നെ ആ സാധു സ്ത്രീ ഇത് ഗൌരവമായി എടുത്തു. പുരോഹിതൻ ആത്മാർഥമായി തനിക്കു ഉപദേശം നല്കിയതാണ് എന്നാണു ആ സ്ത്രീ കരുതിയത്‌.
പിറ്റേ ദിവസം മുതൽ എല്ലാ തവണയും ആ സ്ത്രീ നേരത്തെ തന്നെ പാൽ കൊണ്ട് വന്നു തുടങ്ങി. പുരോഹിതന് കൌതുകം തോന്നി ചോദിച്ചു. "ഇപ്പൊ എല്ലാ ദിവസവും കൃത്യസമയത്ത് തന്നെ വരാറുണ്ടല്ലോ. അത് നല്ലത് തന്നെ."
സ്ത്രീ പറഞ്ഞു "അയ്യോ സ്വാമീ ,അങ്ങുതന്നെയാണ് അതിനു കാരണം. അങ്ങ് പറഞ്ഞത് പോലെ തന്നെ ഞാൻ ചെയ്തു. ഇപ്പോൾ കടത്തു കാരൻ വരാൻ വേണ്ടി ഞാൻ കാത്തു നിൽക്കാറില്ല. ഈശ്വര നാമം ജപിച്ചു നദിക്കു മുകളിലൂടെ നടന്നു പോരും."
പുരോഹിതനു വിശ്വാസമായില്ല...അതൊന്നു കാണിച്ചു തരൂ എന്നായി അദ്ദേഹം. ഇത് കേട്ട സ്ത്രീ അദ്ദേഹത്തെയും കൂട്ടി നദിക്കരയിലെത്തി ,എന്നിട്ട് ആ സ്ത്രീ ഈശ്വര നാമം ജപിച്ചു വെള്ളത്തിന്‌ മുകളിലൂടെ നടന്നു പോയി. ഇത് കണ്ട പുരോഹിതന് ആശ്ചര്യമായി. വിദ്യാഭ്യാസം പോലുമില്ലാത്ത ഈ സ്ത്രീയ്ക്ക് ഇത് കഴിയുമെങ്കിൽ പിന്നെ എല്ലാ ഗ്രന്ഥങ്ങളും പൂജകളും ഒക്കെ പഠിച്ച തനിക്കു തീര്ച്ചയായും ഇത് കഴിയുമല്ലോ എന്ന് പുരോഹിതൻ കരുതി. ഈ സ്ത്രീ ഉരുവിട്ടത് പോലെ അതെ ഈശ്വരനാമവും ജപിച്ചു പുരോഹിതൻ നദിയിലേയ്ക്ക് കാലെടുത്തു വച്ചു. പക്ഷെ അദ്ദേഹത്തിന്റെ കാലുകൾ വെള്ളത്തിൽ താഴ്ന്നു പോയി.
തിരിഞ്ഞു നോക്കിയ സ്ത്രീ ഇതു കണ്ടു പറഞ്ഞു "സ്വാമീ...അങ്ങ് ഈശ്വര നാമം ജപിക്കുന്നുണ്ട് .പക്ഷെ എന്തിനാണ് വെള്ളം നനയാതിരിക്കാൻ വേണ്ടി മുണ്ട് ഉയർത്തി പിടിക്കുന്നത്‌? അത് ഈശ്വരനിൽ പൂർണ്ണ വിശ്വാസമില്ലാത്തത്‌ കൊണ്ടല്ലേ? "
ചില പ്രധാനപ്പെട്ട തത്വങ്ങൾ എളുപ്പത്തിൽ ഈ കഥയിലൂടെ മനസ്സിലാക്കാം.. വെള്ളത്തിൽ കാലു താണ് പോയേക്കാം എന്ന സംശയം പുരോഹിതന്റെ മനസ്സില് ഉണ്ടായിരുന്നു. അതാണ്‌ വെള്ളം നനയാതിരിക്കാൻ വേണ്ടി മുണ്ട് ഉയർത്തി പിടിച്ചത്. അതായത് താൻ ചെയ്യുന്ന പ്രവൃത്തിയിൽ അദ്ദേഹത്തിന് പൂർണ്ണ വിശ്വാസം ഉണ്ടായിരുന്നില്ല. മനസ്സിൽ സംശയം ബാക്കി വച്ചിട്ട് പുറമേ നാമജപം നടത്തിയിട്ട് ഫലമില്ല എന്നർഥം. ഭക്തിയും വിശ്വാസവും പൂർണം ആയിരിക്കണം, അതിൽ സംശയത്തിന്റെ കണിക പോലും ഉണ്ടാവാൻ പാടില്ല. അത് പോലെ എത്ര ഗ്രന്ഥങ്ങൾ പഠിച്ചാലും ഈശ്വരാനുഗ്രഹം കിട്ടണമെന്നില്ല എന്നും മനസ്സിലാക്കാം. ഈശ്വരാനുഗ്രഹം ലഭിക്കാൻ ആരും പണ്ഡിതർ ഒന്നും ആവേണ്ട കാര്യമില്ല എന്നും ഈ കഥയിലൂടെ പറഞിരിക്കുന്നു .

:ശ്രീ രാമ കൃഷ്ണപരമഹംസൻ

വൈകുണ്ഠം എത്ര അകലെ..?




വൈകുണ്ഠം എത്ര അകലെ..?

രാജകൊട്ടാരത്തിൽ ഭാഗവത സപ്താഹം നടക്കുകയാണ്.

ഗജേന്ദ്രമോക്ഷം കഥ ഭാഗവതർ വിശദീകരിച്ചു.

ആനയുടെ കാലിൽ മുതല പിടിച്ചു.... ആന ഉറക്കെനിലവിളിച്ചു. ആരും സഹായിക്കാൻ വന്നില്ല.

ഉടൻ പാവം ആന ഭഗവാനെ വിളിച്ചു കരഞ്ഞു. ഭഗവാൻ ഗരുഢന്റെ പുറത്ത് ഇടിമിന്നൽ വേഗത്തിൽ പറന്നെത്തി.

പെട്ടെന്ന് രാജാവ് പണ്ഡിതനെ തടഞ്ഞു കൊണ്ട് ചോദിച്ചു.

"എനിക്ക് ഒരു സംശയം."
ഭഗവാൻ ആനയുടെ നിലവിളി കേട്ട് രക്ഷിക്കാനായി ഓടി വന്നത് വൈകുണ്ഠത്തിൽ നിന്നല്ലേ...

അപ്പോൾ ഈ സംഭവം നടന്ന സ്ഥലത്തു നിന്നും എത്ര ദൂരെയാണ് വൈകുണ്ഠം.... "

ചോദ്യം കേട്ട് പണ്ഡിതൻ വല്ലാതായി. രാജാവ് ഒന്നു വിസ്തരിച്ചിരുന്നു': തന്റെ ചോദ്യം പണ്ഡിതനെ ഉലച്ചതിന്റെ ഉത്സാഹം ആ മുഖത്ത് പ്രകടമായി.

" അടിയൻ "
സദസ്സിനു പിറകിൽ നിന്ന ഒരു പരിചാരകൻ വായ കൈ കൊണ്ട് പൊത്തി പറഞ്ഞു.

" ഉം " രാജാവ് ഇരുത്തി മൂളി

" അവിടുന്ന് അനുവദിച്ചാൽ അടിയൻ ഇതിന്റെ ഉത്തരം പറയാം "

വാല്യക്കാരന്റെ സംസാരം കേട്ട് എല്ലാവരും അന്തം വിട്ടു.

ഉടൻ തന്നെ രാജശാസന ഉയർന്നു.

 " ഉം.... പറയൂ " പക്ഷേ ഇത് രാജസദസ്സാണെന്ന് മറക്കരുത്."

അയാൾ വിശദീകരിക്കാൻ തുടങ്ങി.

 " മഹാരാജൻ, ഗജേന്ദ്രന്റെ നിലവിളി കേൾക്കത്തക്ക ദൂരത്തായിരുന്നു വൈകുണ്ഠം. അതിനാൽ ഭഗവാന് ഉടനെത്തന്നെ എത്താൻ കഴിഞ്ഞു. "

വാല്യക്കാരൻ തുടർന്നു.

" പ്രഭോ, അഹങ്കാരിയുടെ ഏറ്റവും ഉച്ചത്തിലുള്ള പ്രാർത്ഥന പോലും കേൾക്കാനാവാത്ത അത്ര ദൂരത്തിലും ദുഃഖിക്കുന്ന ഹൃദയത്തിന്റെ മിടിപ്പ് കേൾക്കത്തക്ക അത്ര സമീപത്തുമാണ് വൈകുണ്ഠം സ്ഥിതി ചെയ്യുന്നത്. "

ഈശ്വരനും നമ്മളും തമ്മിലുള്ള അകലം നമ്മുടെ മനസ്സിന്റെ നന്മയെ ആശ്രയിച്ചിരിക്കുന്നു.

ധര്‍മപുത്രര്‍ രാജസൂയം നടത്തിയപ്പോള്‍ ..സദസ്സിലേക്ക് ഒരു പാതി സ്വര്‍ണമായ ഒരു കീരീ കടന്നു വന്നു

സ്വര്‍ണക്കീരി

യുദ്ധാനന്തരം രാജ്യ ഭാരം ഏറ്റെടുത്ത ധര്‍മപുത്രര്‍ രാജസൂയം നടത്തിയപ്പോള്‍ ..സദസ്സിലേക്ക് ഒരു പാതി സ്വര്‍ണമായ ഒരു കീരീ  കടന്നു വന്നു ..എന്നിട്ട് അവിടെ ബ്രാഹ്മണരുടെ കാല്‍ കഴുകിയ വെള്ളത്തില്‍ കിടന്നുരുണ്ടു ..എന്നിട്ട് ആ കീരീ സദസ്സിനെ നോക്കി എന്നിട്ട് ധര്മാപുത്രരോടെ പറഞ്ഞു ..
'ഹി രാജാവേ താങ്കളുടെ മഹത്തായ യാഗത്തിന് ആ സാധു ബ്രാഹ്മണന്റെ മലര്‍പ്പൊടി ദാനകര്‍മത്തിന്റെ അത്രപോലും വിലയില്ല ...സദസ്സ് അമ്പരന്നു...."സംസാരിക്കുന്ന കീരിയോ"..ഒടുവില്‍ തന്റെ കഥ കീറി സദസ്സിനോടെ പറഞ്ഞു ...
ഒരിക്കല്‍ ഒരു ഗ്രാമത്തില്‍ ഒരു സാധു ബ്രാഹ്മണനും കുടുംബവും താമസിച്ചിരുന്നു ..രോഗിയായ ബ്രാഹ്മണനും ഭാര്യയും മൂന്നു കുട്ടികളും അടങ്ങുന്ന കുടുംബം പട്ടിനീ യിലായിരുന്നു ..കുട്ടികളുടെ വിശപ്പ്‌ സഹിക്കാതെ അദ്ദേഹം ഭക്ഷണം തേടിയിറങ്ങി ..ഒടുവില്‍ കൊയ്ത്തു കഴിഞ്ഞ പാടത്തുനിന്നും ഉതിര്‍ന്നുവീണ ധാന്യ മണികള്‍ പെരുക്കിയെടുത്തു കൊണ്ടുവന്നു മലര്‍പ്പൊടി ഉണ്ടാക്കി ..സന്തോഷത്തോടെ കഴിക്കാനിരുന്നപ്പോള്‍ ..അവിടേക്ക് ദരിദ്രനായ മറ്റൊരു ബ്രാഹ്മണന്‍ എത്തിച്ചേര്‍ന്നു ..ഒടുവില്‍ തന്റെയും കുടുംബത്തിന്റെയും ഭക്ഷണം ആ മറ്റേ ബ്രാഹ്മണന് നല്‍കാന്‍ തീരുമാനിച്ചു .അദ്ധേഹത്തിന്റെ കാല്‍ കഴുകി ശുദ്ധമാക്കിയ ശേഷം ഭക്ഷണം നല്‍കി യാത്രയാക്കി ..അപ്പോള്‍ അവിടെ എത്തിച്ചേര്‍ന്ന കീരീ ഒരു കൌതുകത്തിന് വേണ്ടി ബ്രാഹ്മണന്റെ കാല്‍ കാല്‍ കഴുകിയ മണ്ണില്‍ കിടന്നുരുണ്ടു ..അങ്ങനെയാണത്രേ കീരിയുടെ പാതി ശരീരം സ്വര്‍ണം ആയതു ..അതിനു ശേഷം പല യാഗശാലകളിലും ചെന്നിട്ടിട്ടും അതിന്റെ ബാക്കി ഭാഗം സ്വര്‍ണം ആയില്ല .ഈ കഥയാണ് കീരീ വിവരിച്ചത് ..

പ്രചോദന കഥകള്‍



പ്രചോദന കഥകള്‍

ഒരിയ്ക്കല്‍ തന്റെ ഗുരുവിനെ കാണാനായി ഒരു ശിഷ്യന്‍ ആശ്രമത്തിലേക്ക് തിരിച്ച്. എന്തോ പുതിയ വ്യാപാരസംബന്ധമായ ഒരു ഉദ്ദിഷ്ടകാര്യത്തിന് അനുഗ്രഹം വാങ്ങിക്കാന്‍ വേണ്ടിയായിരുന്നു പോക്ക്. ഗുരുവിന് കാണിക്ക വയ്ക്കാന്‍ കുറെ ഓറഞ്ചും അദ്ദേഹം കരുതിയിരുന്നു.
അദ്ദേഹം ആശ്രമത്തിലെത്തി ഗുരുവിനെ കണ്ടുവണങ്ങി തന്റെ ആഗ്രഹം അറിയിച്ചു. ഗുരു അല്പനേരം മൗനിയായി ഇരുന്നു. തന്റെ ശിഷ്യന്റെ അതിരറ്റ ആഗ്രഹങ്ങളുടെ ഗതി അദ്ദേഹം മനസ്സിലാക്കി. ബിസിനസ്സ് തഴച്ച് വളരുമ്പോഴും പുതിയ പുതിയ സം‌രം‌ഭങ്ങളില്‍ മനസ്സും ചിന്തയും വ്യാപരിപ്പിച്ച് ജീവതത്തിന്റെ യഥാര്‍ത്ഥ ഉദ്ദേശ്യത്തില്‍ നിന്നും തന്റെ ശിശ്യന്‍ വഴിപിഴയ്ക്കുന്നതായി ഗുരു ഗ്രഹിച്ചറിഞു.
പെട്ടെന്ന് ഒരു കുട്ടി അവിടേയ്ക്ക് ഓടി വന്നു. ഗുരു തന്റെ ശിഷ്യന്‍ തനിക്ക് കാണിക്ക വച്ച ഓറഞ്ചില്‍ നിന്നും ഒരെണ്ണം എടുത്ത് ആ കുട്ടിക്ക് കൊടുത്തു. കുട്ടിക്ക് സന്തോഷമായി. അവന്‍ അത് രുചിയോടെ കഴിക്കാന്‍ തുടങി. ഗുരു ഒരു ഓറഞ്ച് കൂടി ആ കുട്ടിക്ക് കൊടുത്തു. അവന്‍ ഇടത്തേ കൈ നീട്ടി അതും കൂടി വാങ്ങി. ഗുരു വീണ്ടും ഒരോറഞ്ചുകൂടി ആ കുട്ടിക്ക് കൊടുത്തു. അവന്‍ രണ്ട് കൈയ്യും നെഞ്ചോട് ചേര്‍ത്ത് പിടിച്ചുകൊണ്ട് അതും വാങ്ങി. ഗുരു വീണ്ടും ഒരോറഞ്ച് കൂടി ആ കുട്ടിക്ക് കൊടുത്ത്. അത് സ്വീകരിക്കുന്നതിടയില്‍ മൂന്നാമത്തെ ഓറഞ്ച് വഴുതി നിലത്ത് വീണു. നാലാമത്തെ ഓറഞ്ച് വാങാന്‍ കഴിയാതെ അവന്‍ കരയാന്‍ തുടങ്ങി.
ഇത് കണ്ട്നിന്ന ശിഷ്യന്‍ ഗുരുവിനോട് ചോദിച്ചു "ഗുരോ! അങ്ങെന്തിനാണ് ഇത്രയധികം ഓറഞ്ച് ഈ കുട്ടിക്ക് കൊടുക്കുന്നത്?"
ഗുരു പറഞു: "ഇതാണ് കുഞ്ഞേ ഇപ്പോള്‍ നിനക്കും സംഭവിച്ചുകൊണ്ടിരിക്കുന്നത്. നീ ഈ കുഞ്ഞിനെ നോക്കൂ! ആദ്യം കൊടുത്ത ഒരോറഞ്ച് അവന്‍ എത്ര ഹൃദ്യമായാണ് ആസ്വദിച്ചിരുന്നത്? രണ്ടാമത്തെ ഓറഞ്ച് കിട്ടിയപ്പോള്‍ തന്നെ ആ ആസ്വാദനം നിലച്ചു. മൂന്നാമത്തെ ഓറഞ്ച് വാങ്ങിക്കാന്‍ അവന് തന്റെ നെഞ്ചിന്റെ സഹായം ആവശ്യമായി വന്നു. മാത്രമല്ല, നാലാമത്തേത് കിട്ടിയതോടെ അത് വാങ്ങിക്കാന്‍ കഴിയാതെ അവന്‍ കരയാന്‍ തുടങി."
മിതമായ എന്തും നമുക്ക് സന്തോഷത്തോടെ അനുഭവിക്കാന്‍ കഴിയുന്നു. പക്ഷേ, അമിതമാകുമ്പോള്‍ അത് അനുഭവിക്കാന്‍ കിഴിയില്ലെന്ന് മാത്രമല്ല, അതു സ്വീകരിക്കാന്‍ വേണ്ടി പലപ്പോഴും, നമുക്ക് അന്യരുടെ സഹായം ആവശ്യമായി വരുന്നു. അത് സൂക്ഷിക്കാന്‍ നമുക്ക് ഇടം വേണ്ടി വരുന്നു. അത് നഷ്ടപ്പെട്ടു പോകുമോ എന്ന പേടിയില്‍ നാം കരഞ്ഞു തുടങ്ങുന്നു. തുടര്‍ന്ന്, നിധി കാക്കുന്ന ഭൂതത്തെ പോലെ ഈ അമിതത്വവും കെട്ടിപ്പിടിച്ച് ജീവിതം അലക്ഷ്യമായി ജീവിച്ച് തീര്‍ക്കുന്നു. അതിലൊക്കെ എന്ത് ഭേദമാണ് കിട്ടിയ ജീവിതം മധുരമായി അനുഭവിക്കുന്നത്!.

എന്തുചെയ്യാന്‍‍ തുടങ്ങിയാലും തടസ്സമാണ്. എന്താണിതിനൊരു പ്രതിവിധി ?




എന്തുചെയ്യാന്‍‍ തുടങ്ങിയാലും തടസ്സമാണ്. എന്താണിതിനൊരു പ്രതിവിധി ?

മൂന്നുതരത്തില്‍ പ്രവര്‍ത്തിക്കുന്നവരുണ്ട്.

* ആലോചിക്കുക, തീരുമാനിക്കുക, പിന്നെ ഒന്നും ചെയ്യാതിരിക്കുക.

* രണ്ടാമത്തവര്‍, ആലോചിക്കും. പ്രവര്‍ത്തിക്കാന്‍ തുടങ്ങും, പക്ഷേ ക്ലേശങ്ങള്‍ കണ്ടു തുടങ്ങുമ്പോള്‍ മെല്ലെ പിന്‍വാങ്ങും.

* മൂന്നാമത്തെ കൂട്ടര്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയാല്‍ എത്ര ക്ലേശങ്ങള്‍ ഉണ്ടായാലും അതിനെയൊക്കെ നേരിടുകയും ലക്ഷ്യപ്രാപ്തിവരെ പരിശ്രമിക്കുകയും ചെയ്യും.

മൂന്നാമത്തെ കൂട്ടരാണ് ഈശ്വരന് പ്രിയപ്പെട്ടവരും ലോകത്തിന് വേണ്ടപ്പെട്ടവരും. അത്തരക്കാരാണ് ഇതുവരെ ലോകത്തെ നേര്‍വഴിയില്‍ നയിച്ചിട്ടുള്ളവരും.

തടസ്സങ്ങളും ക്ലേശങ്ങളും ഉണ്ടാകുക സ്വാഭാവികം. ഒന്നു പുകഞ്ഞിട്ടേ അടുപ്പില്‍ തീ കത്താറുള്ളു. പ്രശ്നങ്ങളെ നേരിടുക എന്നതാണ് മനുഷ്യന്റെ കരുത്ത്. അതിനുള്ള മനഃകരുത്ത് മഹത്തുക്കളുടെ ജീവചരിത്രം വായിക്കുന്നതിലൂടെയും ഈശ്വരപ്രാര്‍ത്ഥനയിലൂടെയും നമുക്കു ലഭിക്കുന്നു. യുഗപുരുഷന്മാരായി നാം ആരാധിക്കുന്ന ശ്രീകൃഷ്ണനും, ശ്രീയേശുവും നബിതിരുമേനിയും സഞ്ചരിച്ച പാതകള്‍ സുഗമമായിരുന്നുവോ?

ദിവ്യന്മാരായിരുന്ന അവര്‍ അനുഭവിച്ച കൊടിയ ക്ലേശങ്ങളുടെ ഒരംശംപോലും സ്വജീവിതത്തില്‍ നമുക്ക് ചിന്തിക്കാനാവുമോ? അപ്പോള്‍ നമ്മുടെ കൊച്ചുകൊച്ചു പ്രശ്നങ്ങളെ നാം ഭയക്കണോ?

ഇന്നുമുതല്‍ പ്രതികൂല ചിന്തകളോട് നമുക്ക് വിടപറയാം. ക്ലേശങ്ങള്‍ക്കിടയിലും സത്ചിന്തകള്‍ മനസില്‍ ഉണര്‍ത്തിയെടുക്കുന്നതിന് പഠിക്കാന്‍ ശ്രമിക്കാം. ആത്മാര്‍ത്ഥമായ നിരന്തര പരിശ്രമത്തിലൂടെ ആര്‍ക്കും. അതിനു സാധിക്കും. അപ്പോള്‍ തടസ്സങ്ങള്‍ താങ്ങായി തീരുന്നതും കാണാം

അമ്മ പറഞ്ഞ നുണകള്‍... പ്രചോദനകഥകള്‍



അമ്മ പറഞ്ഞ നുണകള്‍...



1) ദാരിദ്ര്യം... നിറഞ്ഞുനിന്നിരുന്ന ആ വീട്ടില്‍ എല്ലാ ദിവസവും രാത്രി ഭക്ഷണം കഴിക്കുമ്പോള്‍ മകന്‍റെ പാത്രത്തിലേക്ക് തന്‍റെ പങ്കുകൂടി അമ്മ ഇട്ടുകൊടുക്കുമായിരുന്നു. അമ്മക്ക് വേണ്ടേ എന്ന മകന്‍റെ ചോദ്യത്തിന് എനിക്കു വിശപ്പില്ലെന്നായിരുന്നു അമ്മയുടെ സ്ഥിരമായ മറുപടി.

2) വളരെ അപൂര്‍വമായിട്ടായിരുന്നു വീട്ടില്‍ മീന്‍ വാങ്ങിയിരുന്നത്.കഷണങ്ങള്‍ മകന് നല്‍കിയിട്ട് മുള്ളുകള്‍ മാത്രമായിരുന്നു അമ്മ കഴിച്ചിരുന്നത്.മീന്‍ കഷണങ്ങള്‍ ഇഷ്ട്ടമല്ലെന്നായിരുന്നു അമ്മ പറഞ്ഞിരുന്നത്.....

3) മകന്‍റെ പഠനത്തിനായി അടുത്തുള്ള തീപ്പട്ടികംബനിയില്‍ അമ്മ ജോലിക്ക് പോയിരുന്നു. ഫാക്ടരിയില്‍നിന്നും സാധനങ്ങള്‍ കൊണ്ടുവന്നു രാത്രികളില്‍ വീട്ടിലിരുന്നും അമ്മ ജോലി ചെയ്യുമായിരുന്നു.ഒരു തണുപ്പുള്ള രാത്രിയില്‍ മകന്‍ ഉറക്കം തെളിഞ്ഞപ്പോള്‍ ജോലി ചെയ്യുന്ന അമ്മയെ ആണ് കണ്ടതു , അമ്മ എന്താണു കിടക്കാത്തതെന്നുള്ള ചൊദ്യത്തിനു ഉറക്കം വരുന്നില്ലെന്നായിരുന്നു ഉത്തരം.

4)പിതാവിന്‍റെ പെട്ടന്നുള്ള മരണം അമ്മയുടെയും മകന്‍റെയും ജീവിതം കൂടുതല്‍ ദുഷ്കരമാക്കി. ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ മറ്റൊരു വിവാഹത്തിനു നിര്‍ബന്ധിച്ചെങ്കിലും സ്നേഹിക്കാനുള്ള മനസ്സ് നഷ്ട്ടമായതുകൊണ്ട് വിവാഹം വേണ്ടാ എന്നാണ് അമ്മ എല്ലാവരോടും പറഞ്ഞതു...

5) മകന്‍ പത്താം ക്ലാസ് പരീക്ഷക്കായി അര്‍ദ്ധരാത്രി വരെ പഠിക്കുമ്പോള്‍ അമ്മയും അവനോടൊപ്പം ഉറങ്ങാതിരിക്കുമായിരുന്നു.രാത്രിയില്‍ മകനു ചായ കൊടുക്കുമ്പോള്‍ അമ്മ എന്താണ് ചായ കുടിക്കാത്തതെന്നു ചോദിക്കുമ്പോള്‍ രാത്രിയില്‍ ചായ ഇഷ്ട്ടമല്ലെന്നയിരുന്നു മറുപടി.

6) കോളേജ് വിദ്യാഭ്യാസത്തിനായി മകന്‍ പട്ടണത്തിലേക്കാണ് പോയത്.പഠനത്തോടൊപ്പം ഒരു ജോലിയും അവനു ലഭിച്ചു. അമ്മയുടെ കഷ്ട്ടപാടുകളെകുറിച്ചു ബോധ്യമുണ്ടായിരുന്നതുകൊണ്ട് അവന്‍ ചിലവുകള്‍ ചുരുക്കി ചെറിയൊരു തുക അമ്മക്കയച്ചുകൊടുത്തു .എനിക്കിപ്പോള്‍ പണത്തിനു യാതൊരു ബുദ്ധിമുട്ടുമില്ല,ഭക്ഷണ കാര്യങ്ങളില്‍ നീ കൂടുതല്‍ ശ്രദ്ധിക്കണമെന്നുള്ള കുറിപ്പോടെ അമ്മ ആ പണം തിരിച്ചയച്ചു.

7) വിദ്യാഭ്യാസം കഴിഞ്ഞ ഉടന്‍തന്നെ അവനു വിദേശത്തു ജോലി ലഭിച്ചു. അമ്മയെ കൂടി കൊണ്ടുപോവാനായിരുന്നു മകന്‍റെ പദ്ധതി.പക്ഷേ,ഉയര്‍ന്ന നിലയിലോന്നും ജീവിക്കാന്‍ ഇഷ്ട്ടമല്ലെന്ന് പറഞ്ഞു അമ്മ പോകാന്‍ തയ്യാറായില്ല ( താന്‍കൂടി ചെന്നാല്‍ വിദേശത്തെ ചെലവ് താങ്ങാന്‍ മകനു കഴിയില്ലെന്നു അമ്മക് അറിയാമായിരുന്നു).

അമ്മക്ക് കാന്‍സര്‍ ആണെന്നുള്ള വിവരമറിഞ്ഞാണ് മകന്‍ നാട്ടിലേക്കു വന്നത്‌ .പാതി മറഞ്ഞ ബോധാത്തിനിടയിലും ആശുപത്രിയിലെ കിടക്കയില്‍വെച്ചു മകനെ നോക്കി ചിരിച്ചുകൊണ്ട് അമ്മ പറഞ്ഞു തീരെ വേദനയില്ലെന്നു.പിറ്റേ ദിവസം അമ്മ മരിക്കുകയും ചെയ്തു..

അമ്മമാരുടെ സ്നേഹത്തിനു ചിലപ്പോള്‍ നുണയുടെ രൂപമുണ്ടാവും.ഓരോ നുണകളും അമ്മമാരുടെ ഓരോ ത്യാഗങ്ങള്‍ ആയിരുന്നുവെന്നു എല്ലാ മക്കളും അറിയുന്നു .എന്നിട്ടും എത്രയോ അമ്മമാരാണ് ഓരോ ദിവസവും വഴിയരികുകളിലും അനാഥാലയങ്ങളിലും ഉപേക്ഷിക്കപെടുന്നത്

ഒരുനിമിഷം തന്റെ അമ്മ തനിക്കുവേണ്ടി സഹിച്ചിട്ടുള്ള കഴ്ട്ടപ്പാടുകള്‍ ഓര്‍ത്തു നോക്കു. അപ്പോള്‍ അറിയാം ... എല്ലാതിനെക്കളും ഏതിനെക്കളും ശ്രേഷ്ഠം മാതാവു തന്നെ .........
(ഇവിടെ ഒരിക്കലും പിതാവിന്റെ കഷ്ട്ടപ്പാട് മറക്കുന്നില്ല )
മാതാ, പിതാ, ഗുരു, ദൈവം ....

പ്രചോദനകഥകള്‍// അവനവന്‍ ചെയ്ത കര്‍മ്മത്തിന്റെ ഫലം അവനവനില്‍ ചെന്നു ചേരുക തന്നെ ചെയ്യും


 പ്രചോദനകഥകള്‍

അവനവന്‍ ചെയ്ത കര്‍മ്മത്തിന്റെ ഫലം അവനവനില്‍ ചെന്നു ചേരുക തന്നെ ചെയ്യും

ഒരിക്കല്‍ ഭീമസേനന്‍ ശ്രീകൃഷ്ണനോട് ചോദിച്ചു....
ഒരാള്‍ ചെയ്ത കര്‍മ്മത്തിന്റെ് ഫലം മരിച്ചാലും പിന്തുടരുമെന്നു ശാസ്ത്രങ്ങള്‍ പറയുന്നു. ........ഈ ഭൂമിയില്‍ ഒരു ദിവസം തന്നെ ലക്ഷോപലക്ഷം ജീവജാലങ്ങള്‍ മരിക്കുകയും പുതിയ ഉടല്‍ സ്വീകരിക്കുകയും ചെയ്യന്നു.അപ്പോള്‍ എങ്ങനെയാണ് പോയ ജന്മം ചെയ്ത കര്മ്മങ്ങള്‍ അടുത്ത ജന്മത്തില്‍ വിധിപ്രകാരം വന്നു ചേരുന്നത്. ശ്രീകൃഷ്ണന്‍ ഉടനെ ദൂരെയുള്ള മൈതാനം ചൂണ്ടിക്കാട്ടിപ്പറഞ്ഞു. അതാ അവിടെ നൂറുകണക്കിന് കന്നുകാലികള്‍ മേഞ്ഞു നടക്കുന്നുണ്ട്. അവിടെ പോയി ഏതെങ്കിലും പശുക്കുട്ടിയെ എടുത്തു കൊണ്ടു വരുക . ഉടനെ ഭീമന്‍ ഓടിച്ചെന്നു അമ്മപ്പശുവിന്റെ അകിടില്‍ പാല് കുടിച്ചു കൊണ്ടിരിക്കുന്ന ഒരു പശുക്കുട്ടിയെ കൃഷ്ണന്റെൂ അരുകില്‍ കൊണ്ടു വന്നു. കൃഷ്ണന്‍ ആ പശുക്കുട്ടിയെ വിടാന്‍ ഭീമനോട് ആവശ്യപ്പെട്ടു. വിട്ട ഉടനെതന്നെ പശുക്കുട്ടി ഓടിച്ചെന്നു അമ്മപ്പശുവിന്റെ പാലു കുടിക്കാന്‍ തുടങ്ങി.ശ്രീ കൃഷ്ണന്‍ തുടര്ന്നു . നോക്കൂ നൂറു കണക്കിനു പശുവിന്‍ കൂട്ടം വളരെ ദൂരത്ത്‌ മേഞ്ഞു നടക്കുന്നു. എന്നിട്ടും അവയില്‍ പശുക്കുട്ടി തന്‍റെ അമ്മയെ മാത്രം കണ്ടെത്തി അതിന്‍റെ മാത്രം പാലു കുടിക്കുന്നു. അത് പോലെ തന്നെയാണ് വിധിപ്രകാരമുള്ള കര്മ്മ ഫലവും. വിധാതാവിനു മുജ്ജന്മത്തില്‍ ചെയ്ത കര്മ്മ ത്തിന്റെ സ്രഷ്ടാവിനെ നന്നായറിയാം.ഇതു ഏതു ദേശത്തു ഏതു ഉടല്‍ ആ ജീവന്‍ സ്വീകരിച്ചാലും അവനവന്‍ ചെയ്ത കര്‍മ്മത്തിന്റെ ഫലം അവനവനില്‍ ചെന്നു ചേരുക തന്നെ ചെയ്യും.

എല്ലാം ദുരന്തങ്ങള്‍ക്കും കാരണം നാം തന്നെ




എല്ലാം ദുരന്തങ്ങള്‍ക്കും കാരണം നാം തന്നെ

ഈശ്വരന്‍ എന്തിനിത്ര ദുരന്തങ്ങളും, ദുഃഖങ്ങളും ഭൂമിയില്‍ നിറച്ചു?
ഒരു രംഗം.
ഒരു ബാലന്‍ വളഞ്ഞു പിരിഞ്ഞ കാലുകള്‍. കുറിയ കൈയുകള്‍. കണ്ണ് ഉന്തി നില്‍ക്കുന്നു. കണ്ടവരൊക്കെ സഹതാപത്തില്‍ പറഞ്ഞു പോയി, ‘ഈശ്വരാ എന്തിന് ഇതുങ്ങളെയൊക്കെ ഇങ്ങനെ സൃഷ്ടിച്ചു വിടുന്നു. കുറച്ച് കരുണ ഇതിനോട് കാണിച്ചുകൂടേ.’
മറ്റൊരു രംഗം.
മദ്യപിച്ച് ഭാര്യയെ നടുറോഡിലിട്ട് തല്ലുന്ന ക്രൂരന്‍. അവര്‍ കുഞ്ഞിനെ മാറത്തോടുടുക്കി വാവിട്ടു നിവവിളിക്കുകയാണ്. അയാള്‍ ഭാര്യയേയും കുഞ്ഞിനേയും മാറി മാറി തല്ലുന്നു. കണ്ടു നിന്നവര്‍ അറിയാതെ പറ‍ഞ്ഞു പോയി. "ദൈവമേ നീ ഇതു കാണുന്നില്ലേ… ഇതെന്തൊരു നീതി. കൈയും കാലും ഒടിച്ച് കളയിന്‍… ദുഷ്ടന്‍."
ഈ രണ്ടു രംഗത്തും നാം കുറ്റം ചുമത്തിയത് ഈശ്വരനില്‍ തന്നെ. ഒരു ഭാഗത്ത് ഈശ്വരനോട് കൃപ ചൊരിയാനായി ആവശ്യപ്പെട്ടു. മറ്റൊരിടത്ത് ശിക്ഷ നടപ്പാക്കാന്‍ പ്രാര്‍ത്ഥിച്ചു. ഇനി ഈ രണ്ടു രംഗവും കൂട്ടിച്ചേര്‍ത്ത് നോക്കൂ. അപ്പോള്‍ ഈശ്വരന്‍ പറയുന്നതു കേള്‍ക്കാം. ഇന്നത്തെ അവന്റെ ഈ അവസ്ഥയ്ക്ക് കാരണം ഒരിക്കല്‍ അവര്‍ ചെയ്ത തെറ്റിന്റെ ഫലമാണ്. നിന്റെ മുന്നില്‍ കാണുന്ന ഈ അവസ്ഥകള്‍ക്ക് നിനക്കു കഴിയുന്ന പരിഹാരം നീ ചെയ്യൂ. കാരണം നിന്നിലൂടെ അവരെ സഹായിക്കാന്‍ എനിക്കും ആഗ്രഹമുണ്ട്. എന്റെ ആഗ്രഹമാണ് നിന്നില്‍ സഹതാപരൂപത്തില്‍ പ്രകടമായത്.
ദൈവം ആരേയും ശിക്ഷിക്കുന്നില്ല. നാം ഇന്നനുഭവിക്കുന്ന സുഖത്തിനും ദുഃഖത്തിനും കാരണം നാം തന്നെയായതു കൊണ്ട് നല്ലൊരു നാളേക്കായി ഇന്നു മുതല്‍ ഈശ്വരസ്മരണയോടെ നന്നായി ജീവിക്കാന്‍ തുടങ്ങുക. ക്ലേശിക്കുന്നവരെ കാണുമ്പോള്‍ നിന്റെ കര്‍മ്മഫലമാണ് നീ അനുഭവിക്കുന്നത് എന്നു പറയുന്നത് നോവിക്കാതെ അവന്റെ വേദനയെ, ക്ലേശങ്ങളെ ലഘൂകരിക്കാന്‍ ശ്രമിക്കുക. എങ്കിലേ നമ്മുടെ ക്ലേശങ്ങളിലും അത്തരമൊരു സഹായം നമുക്കും പ്രതീക്ഷിക്കാന്‍ അര്‍ഹതയുണ്ടാകൂ.

മാതാവിന് പിതാവിനേക്കാള്‍ സ്ഥാനം വന്നത് എന്തു കൊണ്ട് ?


പ്രചോദനകഥകള്‍

മാതാവിന് പിതാവിനേക്കാള്‍ സ്ഥാനം വന്നത് എന്തു കൊണ്ട് ?

അമ്മയും കുഞ്ഞും തമ്മിലുള്ള മൗന ഭാഷയെക്കുറിച്ചറിയാന്‍ പാശ്ചാത്യ മനഃശാസ്ത്രജ്ഞര്‍ ഒരു പഠനം നടത്തി. അവര്‍ ഒരു തള്ളമുയലിന്റെ സമീപത്തുനിന്നും മുയല്‍കുഞ്ഞിനെ എടുത്ത് കിലോമീറ്ററുകള്‍ ദൂരെ കൊണ്ട് പോയി. പിന്നീട് ഒരു വാഹനത്തില്‍ വച്ച് അതിനെ മുറിവേല്പിച്ച് നൊമ്പരപ്പെടുത്തി. മരണഭയത്താല്‍ മുയല്‍ കുഞ്ഞു പിടഞ്ഞു. അതേ സമയം തള്ള മുയലിനെ നിരീക്ഷിച്ചുകൊണ്ടിരിന്ന ഗവേഷകര്‍ അത്ഭുതകരമായ രംഗമാണ് കണ്ടത്.

തള്ളമുയല്‍ ആകെ അസ്വസ്ഥയാകുന്നു, കഠിനവേദന അനുഭവിക്കുന്നു. തന്റെ കഞ്ഞ് പിടഞ്ഞ അതേ പിടച്ചിലും വേദനയും തള്ളയും അനുഭവിക്കുന്നുണ്ടായിരുന്നു. അമ്മയ്ക്ക് "സ്വന്തം കുഞ്ഞിന്റെ പിടച്ചിലറിയാന്‍" ഒന്നിന്റെയും സഹായം ആവശ്യമില്ല. ആരും പറയാതെ അതറിയാന്‍ അമ്മയ്ക്കാകും. മനസ്സും മനസ്സും തമ്മിലുള്ള ബന്ധമാണത്.

ഗാഢസുഷുപ്തിയില്‍ കിടക്കുന്ന അമ്മ തന്റെ പൊന്നോമന ഒന്നു ഞരങ്ങിയാല്‍ ഞെട്ടി ഉണരും? എങ്ങനെ അതിനു കഴിയുന്നു?

സംസാരിച്ച് തുടങ്ങാത്ത പിഞ്ചു കുഞ്ഞിന്റെ ഭാഷ (വേദന,വിശപ്പ് തുടങ്ങി) അമ്മ ശരിക്കും അറിയുന്നു. അതിനനുസരിച്ച് പ്രതികരിക്കുന്നു. അമ്മയ്ക്ക് എങ്ങനെ അതിനു കഴിയുന്നു?

ഗര്‍ഭസ്ഥശിശു അമ്മയിലുണ്ടാകുന്ന വിചാര വികാരങ്ങള്‍ എല്ലാം ഏറ്റു വാങ്ങുന്നുണ്ടെന്ന് ആധുനിക ശാസ്ത്രവും സമ്മതിക്കുന്നു. തന്റെ ശരീരത്തിന്റെ ഭാഗമായി വളര്‍ന്ന് 280 ദിവസത്തില്‍പരം ഒരുമിച്ച് കഴിഞ്ഞ് തന്നില്‍ നിന്ന് വേറിട്ടാലും, വേര്‍പിരിയാനാവാത്ത ഒരു അദ‍ൃശ്യചങ്ങല അമ്മയേയും, കുഞ്ഞിനേയും തമ്മില്‍ ബന്ധിപ്പിക്കുന്നുണ്ട്. അതാണ് അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം. ആ ബന്ധത്തിന്റെ ശക്തിയാല്‍ തന്നെ എത്ര മണ്ടനായ, കൊള്ളരുതാത്ത മക്കളേയും ലോകോത്തമനാക്കാന്‍ ഒരമ്മക്ക് വേണമെങ്കില്‍ കഴിയും.

നൂറ് ആചാര്യന്മാര്‍ക്ക് തുല്യനാണ് ഒരു പിതാവ്. ആയിരം പിതാവിന്റെ സ്ഥാനമാണ് ഒരമ്മയ്ക്കുള്ളത്. മാതൃത്വത്തിന്റെ ഈ മഹനീയത അമ്മമാര്‍ ആദ്യം മനസ്സിലാക്കട്ടെ. പിന്നെ മക്കളും മറ്റുള്ളവരും.

അമ്മയുടെ മഹത്വം വിശദീകരിക്കാന്‍ ഈശ്വനേ കഴിയൂ. ഒരു സൂചന നല്കാനായി ഈ കണ്ടുപിടിത്തം പറഞ്ഞുവെന്നു മാത്രം.

ശിവന്റെ തൃക്കണ്ണിന്റെ കഥ




ശിവന്റെ തൃക്കണ്ണിന്റെ കഥ


ശിവകഥകളില് മൂന്നാംതൃക്കണ്ണിന് കഥകളിലും പുരാണങ്ങളിലും ഏറെ പ്രാധാന്യമുണ്ട്.
ശിവന് തൃക്കണ്ണു തുറന്നു നോക്കുന്ന വസ്തു ചാമ്പലാകുമെന്നാണ് വിശ്വാസം. ഈ തൃക്കണ്ണ് ആത്മീയതയും ശക്തിയും സൂചിപ്പിയ്ക്കുന്നതാണെന്നുംവിശ്വാസമുണ്ട്.

ശിവന്റെ തൃക്കണ്ണിനെ കുറിച്ചു പല കഥകളുമുണ്ട്.
സതീദേവിയുടെ മരണത്തിനു ശേഷം വൈരാഗിയായിത്തീര്ന്ന ശിവന് എല്ലാം മറന്ന് ഒരു ഗുഹയില് ധ്യാനനിരതനായിരിയ്ക്കുകയായിരുന്നു. സതി പാര്വതീദേവിയായി അവതാരമെടുത്ത് ശിവനടുത്തു വന്നെങ്കിലും ശിവനെ പ്രീണിപ്പിയാക്കാന് കഴിഞ്ഞില്ല,
ശിവനെ തപസില് നിന്നുണര്ത്തി പാര്വതിയില് അനുരക്തനാക്കുക എന്ന ഉദ്ദേശത്തോടെ എത്തിയ കാമദേവനെ ശിവന് തൃക്കണ്ണു തുറന്ന് ഭസ്മമാക്കിയത്രെ.
ഒരിക്കല് തമാശയ്ക്ക് പാര്വതി ശിവന്റെ ഇരുകണ്ണുകളും പൊത്തിപ്പിടിച്ചു. ഇതോടെ ലോകത്താകെ അന്ധകാരമായി. ലോകത്തിന് പ്രകാശവും ഊര്ജവും നല്കാന് ശിവന് തൃക്കണ്ണു തുറക്കേണ്ടി വന്നു.
ശിവന്റെ തൃക്കണ്ണില് നിന്നുള്ള ചൂടേറ്റ് പാര്വതിയുടെ കയ്യില് നിന്നും വിയര്പ്പു കണം ഇറ്റുവീണു. ഇതില് നിന്നും അന്തകന് എന്നൊരു ശിശുവുണ്ടായി.
ഈ ശിശുവിനെ ശിവഭക്തനായ, കുട്ടികളില്ലാത്ത ഒരു അസുരന് എടുത്തുവളര്ത്തി. ആഗ്രഹിക്കാന് പാടില്ലാത്ത ഒരു സ്ത്രീയെ മോഹിച്ചാല് മാത്രമേ തന്റെ മരണം സംഭവിയ്ക്കൂ എന്നൊരു വരവും ശിവനില് നിന്നും അന്തകന് നേടി.
ഒരിക്കല് പാര്വതിയെ കണ്ട അന്തകന് ദേവിയില് അനുരക്തനായി. പാര്വതിയെ പിന്തുടര്ന്നെത്തിയ അന്തകനെ ശിവന് തൃക്കണ്ണു കൊണ്ടു ദഹിപ്പിയ്ക്കുകയായിരുന്നു.
ആഗ്രഹങ്ങളില് നിന്നുള്ള വിടുതലാണ് തൃക്കണ്ണെന്ന തത്വമാണ് ഈ കഥ വെളിവാക്കുന്നത്.

കുചേലഗതി. (സുദാമാവ്‌ )*************ശ്രീമദ് ഭാഗവത മാഹാത്മ്യം




കുചേലഗതി.   (സുദാമാവ്‌ )

ശ്രീമദ് ഭാഗവത മാഹാത്മ്യം
സാന്ദീപനി മഹര്‍ഷിയുടെ ആശ്രമത്തില്‍ താമസിച്ച് ശ്രീകൃഷ്ണനും കൂട്ടുകാരന്‍ സുദാമാവും വിദ്യ അഭ്യസിച്ചിരുന്നു. 
ഗൃഹജോലികളിലെല്ലാം അവര്‍ ഗുരുപത്നിയെ സഹായിച്ചിരുന്നു. ഒരു ദിവസം കൃഷ്ണനും സുദാമാവും കാട്ടിലേക്ക് വിറകിനു പോയി. ഗുരുപത്നി അവര്‍ക്ക് കഴിക്കാന്‍ വെവ്വേറെ ഭക്ഷണം പൊതികളിലാക്കി സുദാമാവിനെ ഏല്‍പ്പിച്ചിരുന്നു. കാട്ടില്‍വച്ച് ക്രൂരമൃഗങ്ങളെ ഭയന്ന് വൃക്ഷത്തില്‍ കയറിയിരുന്നപ്പോള്‍ സുദാമാവ്‌ രണ്ടുപേരുടെ പങ്കും തന്നത്താനെ കഴിച്ചു. കൃഷ്ണന് ഒന്നും തന്നെ കൊടുത്തില്ല. സുദാമാവ്‌ പിന്നീട് കുചേലന്‍ എന്ന പേരിലറിയപ്പെട്ടു. വിദ്യാഭ്യാസം കഴിഞ്ഞ് കൃഷ്ണനും കുചേലനും തങ്ങളുടെ ഗൃഹങ്ങളിലേക്ക്
തിരിച്ചുപോയി.
കാലം കുറെ കഴിഞ്ഞുപോയി. ശ്രീകൃഷ്ണന്‍ ദ്വാരകയില്‍ പതിനാറായിരത്തെട്ട് ഭാര്യമാരുമായി അത്രതന്നെ രമ്യഹര്‍മ്മങ്ങളില്‍
സുഖമായി വസിക്കുന്ന കാലം. കുചേലനാകട്ടെ ധര്‍മ്മപത്നിയും മക്കളുമായി കൊടും ദാരിദ്ര്യത്തിലാണ് കഴിഞ്ഞുകൂടിയിരുന്നത്. കുചേലന്‍ എല്ലായ്പ്പോഴും കൃഷ്ണാ! കൃഷ്ണാ! എന്ന നാമം ജപിച്ചുകൊണ്ട്‌ ആദ്യാത്മിക ജീവിതം നയിച്ചുപോയിരുന്നു. ഒരു ദിവസം അദ്ദേഹത്തിന്‍റെ ധര്‍മ്മപത്നി അടുത്തുവന്നിരുന്ന് വിനയപൂര്‍വ്വം ഇപ്രകാരം പറഞ്ഞു. " അല്ലയോ പ്രീയനാഥാ, ദാരിദ്ര്യദുഃഖം നമുക്ക് സഹിക്കവയ്യാതായിരിക്കുന്നു.കുട്ടികള്‍ക്ക്
ഭക്ഷണം നല്‍കാന്‍ കഴിയാതെ ഉള്ളുരുകി എന്റെ ശരീരവും കൈകാലുകളും തളര്‍ന്നു.
ബന്ധുക്കളാരും സഹായിക്കാനില്ല. അങ്ങയുടെ ഉറ്റതോഴന്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഇപ്പോള്‍ ദ്വാരകയില്‍ ലക്ഷ്മീപതിയായി വാഴുന്നു. തന്റെ ഭക്തന്മാര്‍ക്കുവേണ്ടി ആത്മാവുപോലും നല്‍കാന്‍ സന്നദ്ധതയുള്ളവനാണ് ഭഗവാന്‍. അവിടന്ന് എപ്പോഴും ആ പാദ കമലങ്ങള്‍ ചിന്തിച്ചാണല്ലോ വസിക്കുന്നത്. ആ ഭക്തവത്സലനായ ഭഗവാനെ അവിടുന്ന് ചെന്ന് കാണണം. അദ്ദേഹം നമ്മുടെ ദാരിദ്ര്യദുഃഖം അകറ്റിത്തരും എന്നതില്‍ സംശയമില്ല " .
പ്രിയതമയുടെ വാക്കുകള്‍ കേട്ട് കുചേലന്‍ പറഞ്ഞു. "എനിക്ക് ധനത്തോട് ഒരു പ്രതിപത്തിയുമില്ല. എന്നാലും ഭവതിയുടെ വാക്കിനെ മാനിക്കുന്നു . ഇത്രയും കാലം കഴിഞ്ഞ് ഭഗവാനെ കാണാന്‍ പോകുമ്പോള്‍ എന്താണ് കാഴ്ചയായി നല്‍കുക?". ഉടനെത്തന്നെ
കുചേലപത്നി നാല് ഗൃഹങ്ങളില്‍ ചെന്ന് ഭിക്ഷ യാചിച്ച് നാലുപിടി നെല്ല് കൊണ്ടുവന്ന് അതിടിച്ച് അവിലാക്കി. കഴുകി വൃത്തിയാക്കിയ ഒരു കീറത്തുണിയില്‍ അവില്‍ കിഴിയാക്കി. പിറ്റേന്ന് രാവിലെ പ്രഭാത കൃത്യങ്ങളെല്ലാം കഴിഞ്ഞ് കുചേലന്‍ ആ
അവില്‍പൊതിയും കക്ഷത്തിലേന്തി, ഒരു കീറിയ ഓലക്കുടയുമായി ദ്വാരകയിലേക്ക് പുറപ്പെട്ടു. പോകും വഴിയെല്ലാം ഭഗവത്
സ്മരണയില്‍ മുഴുകിയതുകൊണ്ട് യാത്രാക്ലേശം ഒന്നും തോന്നിയിരുന്നില്ല.
ദ്വാരകയിലെത്തിയ കുചേലന്‍ സ്വര്‍ണമയമായ മണിമന്ദിരങ്ങള്‍ കണ്ട് മതിമറന്നു മറന്ന് രുഗ്മിണിയുടെ മണിമന്ദിരത്തിനു മുമ്പില്‍ എത്തി. യാചകരേക്കാള്‍ കഷ്ടമായ വേഷത്തിലായിരുന്നു ആ സാധു ബ്രാഹ്മണന്‍ അവിടെ വന്നത് . ഗോപുരവാതില്‍ക്കല്‍ ഉണ്ടായിരുന്ന പാറാവുകാര്‍ അദ്ദേഹത്തെ അകത്തു കടത്തിവിടാന്‍ തയ്യാറായില്ല. മാളികമുകളിരുന്നു ഭഗവാന്‍ രംഗം സൂക്ഷിച്ചു
നോക്കിയപ്പോഴാണ് അത് തന്റെ തോഴനായ സുദാമാവാണെന്ന് മനസ്സിലായത്‌. ഉടനെത്തന്നെ ഭഗവാന്‍ ഗോപുരവാതില്‍ക്കല്‍
എത്തി തന്റെ തോഴനെ കെട്ടിപ്പുണര്‍ന്നു. പാറാവുകാര്‍, ഈ ബ്രാഹ്മണന്‍ ഇത്ര മഹാത്മാവാണെന്ന് അപ്പോഴാണ്‌ തിരിച്ചറിഞ്ഞത്.
ഭഗവാന്‍ കൂട്ടുകാരന്റെ പാദം കഴുകി ആ തീര്‍ത്ഥമെടുത്ത് സ്വന്തം ശരീരത്തിലും മറ്റുള്ളവരിലും തളിച്ചു. കൈപിടിച്ച് കൊണ്ടുപോയി തന്റെ പട്ടുമെത്തയിലിരുത്തി കളഭം, ചന്ദനം, പനിനീര്‍ എന്നിവ തളിച്ച്‌ പൂജിച്ചു. കല്പകപുതുമലര്‍കൊണ്ട് ആരാധിച്ചു.
വിശിഷ്ടഭോജ്യങ്ങള്‍ നല്‍കി ക്ഷീണം മാറ്റി. രുഗ്മിണിയും തോഴിമാരും കുചേലനെ ആലവട്ടം കൊണ്ട് വീശി തണുപ്പിച്ചു.
കുചേലനാണെങ്കില്‍ എല്ലാം മറന്ന് ഒരു സ്വപ്നലോകത്തിലെന്നപോലെ ഇരുന്നുപോയി.
കുശലാന്വേഷണത്തിനു ശേഷം പൂര്‍വ്വകാല സ്മരണകള്‍ ഓരോന്നായി ഭഗവാന്‍ പറഞ്ഞു തുടങ്ങി. അതില്‍ ഗുരുപത്നിക്കുവേണ്ടി
കാട്ടില്‍ വിറകിനു പോയതും, മഴയും കൊടുംകാറ്റും ഉണ്ടായതും, പേടിച്ച് ഒരു ഗുഹയില്‍ ഒളിച്ചിരുന്നതും, പിറ്റേ ദിവസം ഗുരു രണ്ടുപേരെയും അന്വേഷിച്ച് കാട്ടില്‍ വന്നതും, തങ്ങളെ അനുഗ്രഹിച്ചതും എല്ലാം എല്ലാം.....
പിന്നെ ഭഗവാന്‍ ഇപ്രകാരം ചിന്തിച്ചു." കുചേലന്‍ ദരിദ്രനാണ്. എന്നിട്ടും ധനത്തിന്നാഗ്രഹമില്ല. പത്നിയുടെ വാക്കനുസരിച്ചാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. എന്നിട്ടും ഇതുവരെയും തന്റെ ദാരിദ്ര്യത്തെക്കുറിച്ച് ഒരക്ഷരംപോലും മിണ്ടിയിട്ടില്ല. ഉത്തമ ഭക്തനായ ഇദ്ദേഹത്തിനു ദേവന്മാര്‍ക്കുപോലും അലഭ്യമായ പരമസുഖം നല്‍കണം. ധനധാന്യാഭിവൃത്തിയും നല്‍കി അനുഗ്രഹിക്കണം". അങ്ങനെ ചിന്തിച്ച്, ഒളിപ്പിച്ചു വച്ചിരിക്കുന്ന അവില്‍ക്കിഴി ഭഗവാന്‍ കടന്നു പിടിച്ചു. അതില്‍നിന്ന് ആര്‍ത്തിയോടെ ഒരുപിടി അവില്‍ ഭഗവാന്‍ വാരിയെടുത്ത് സന്തോഷപൂര്‍വ്വം വായിലാക്കി. വീണ്ടും ഒരുപിടികൂടി വാരിയപ്പോള്‍ രുഗ്മിണിദേവി ഭഗവാന്റെ കൈയ്യില്‍ കടന്നു പിടിച്ചു. എന്നിട്ട് ഇങ്ങനെ പറഞ്ഞു: "മതി! ഈ ഒരുപിടി അവില്‍കൊണ്ടുതന്നെ ദേവകള്‍ക്കുപോലും ലഭിക്കാത്ത സമ്പത്തിനര്‍ഹനായിത്തീര്‍ന്നിരിക്കുന്നു ഇദ്ദേഹം. മാത്രമല്ല, മോക്ഷപ്രാപ്തിയും ഉണ്ടാകുന്നതാണ്". ഇതുകേട്ട് ഭഗവാനും സന്തോഷിച്ചു. അന്ന് രാത്രി ഭഗവാന്‍ സുഹൃത്തിന് വിശിഷ്ടഭോജ്യങ്ങള്‍ നല്‍കി സല്‍ക്കരിച്ചു. തന്റെ മെത്തമേല്‍ കിടത്തി
പാദശുശ്രുഷ ചെയ്തു. പിറ്റേ ദിവസം ബ്രാഹ്മമുഹൂര്‍ത്തത്തില്‍ എണീറ്റ്‌ പ്രഭാത കര്‍മ്മങ്ങളെല്ലാം നിര്‍വ്വഹിച്ചശേഷം കുചേലന്‍ സ്വന്തം ഗൃഹത്തിലേക്ക് തിരിച്ചു.
ഭഗവാന്റെ സല്‍ക്കാരങ്ങള്‍ ഓരോന്നായി ചിന്തിച്ച് ചിന്തിച്ച് കുചേലന്‍ നടന്നു. ഭഗവത് ചിന്തയില്‍ അലിഞ്ഞുചേര്‍ന്ന ആ ബ്രാഹ്മണന്‍ സ്വന്തം ഗൃഹത്തിന് മുന്നിലെത്തി. മനോഹരമായ ഒരു മണിമാളികയുടെ മുന്നിലാണല്ലോ താന്‍ ഇപ്പോള്‍ നില്‍ക്കുന്നത്....എത്ര മനോഹരമായ ഉദ്യാനങ്ങള്‍, താമരപൊയ്കകള്‍ , സര്‍വ്വാഭരണ വിഭൂഷിതരായ സ്ത്രീയും പുരുഷന്മാരും........ കുചേലന്‍ ആകെ പരിഭ്രമിച്ചു നിന്നുപോയി. അപ്പോഴാണ്‌ ആ കാഴ്ച കണ്ടത്, അത് സ്വന്തം ഗൃഹമാണെന്നും ഭാര്യയും മക്കളുമാണെന്നുള്ള സത്യം. അങ്ങനെ കുചേലന്‍ ദേവന്മാര്‍ക്കുപോലും ലഭിക്കാത്ത സമ്പത്തിന്നര്‍ഹനായി സസുഖം വസിച്ചു.
അതോടെ അദ്ദേഹത്തിന്‍റെ ഭഗവത് ഭക്തി വര്‍ദ്ധിച്ചുതുടങ്ങി.

കാളിയ മര്‍ദ്ദനം ശ്രീമദ് ഭാഗവത മാഹാത്മ്യം




കാളിയ മര്‍ദ്ദനം

ശ്രീമദ് ഭാഗവത മാഹാത്മ്യം
 നദീതടങ്ങള്‍ സംസ്കാരത്തിന്റെ ഉറവിടങ്ങളാണ്. 

കാളിന്ദീനദിയും അതുപോലെയാണ്. അതിന്റെ തീരത്തില്‍ മനോഹരമായ ഉദ്യാനങ്ങളും പുല്‍മൈതാനങ്ങളും ഗ്രാമങ്ങളും കാടുകളുമുണ്ട്. എന്നാല്‍ ഈ നദിയുടെ ഒഴുക്കില്‍ ഒരിടത്ത് ആഴമേറിയ ഒരു കയമുണ്ട്. അവിടെ അത്യുഗ്ര വിഷമുള്ള കാളിയന്‍ എന്ന ഘോരസര്‍പ്പം താമസിച്ചിരുന്നു. അവന് ആയിരം ഫണങ്ങളുണ്ട്‌. ഭാര്യമാരും മക്കളും ബന്ധുക്കളുമെല്ലാം ആ കയത്തില്‍ തന്നെയാണ് താമസിച്ചിരുന്നത്. അവിടത്തെ ജലം വിഷമയമായിരുന്നതിനാല്‍ ആ പ്രദേശമെല്ലാം മരുഭൂമിയായിരുന്നു. സസ്യലതാദികളെല്ലാം കരിഞ്ഞു പോയിരുന്നു. പക്ഷികള്‍ പോലും അതിനു മുകളില്‍കൂടി പറന്നാല്‍ മരിച്ചുവീഴും. ജലജീവികളൊന്നും ഇല്ലായിരുന്നു. എന്നാല്‍ ഒരു കദംബമരം മാത്രമാണ് ആ നദീതീരത്ത് പൂത്തുതളിര്‍ത്ത് നില്‍പ്പുണ്ടായിരുന്നത്.

വിനതയുടെ മകനായ ഗരുഡന്‍ അമ്മയുടെ ദാസ്യം
അവസാനിപ്പിക്കാനായി ദേവലോകത്തേക്ക് അമ്രുതിനുപോയി. അമ്രുതംകൊണ്ട് മടങ്ങിവരുന്നവഴി ക്ഷീണിച്ച പക്ഷിരാജന്‍ വിശ്രമിക്കാനായി ആ കദംബമരത്തിലിരുന്നു. അമ്രുതകലശം തുളുമ്പി കുറച്ചു ആ വൃക്ഷത്തില്‍ വീണു. അതുകൊണ്ടാണ് ആ മരത്തിന് അമരത്വം കിട്ടിയത്. ഒരിക്കല്‍ ശ്രീകൃഷ്ണനും കൂട്ടുകാരും ഗോക്കളെ മേച്ചുകൊണ്ട് ആ നദീതീരത്തെത്തി. കണ്ണന്‍ അല്പം അകലെയായി കാനനഭംഗി ആസ്വതിക്കുകയായിരുന്നു. വിശപ്പും ദാഹവും കൊണ്ട്
കൂട്ടുകാരും ഗോക്കളും കാളിന്ദീനദിയിലെ വെള്ളം കുടിച്ചപ്പോള്‍ അവര്‍ ഒന്നടങ്കം മരിച്ചുപോയി. അല്പം കഴിഞ്ഞ്, ശ്രീകൃഷ്ണന്‍ അവിടെയെത്തിയപ്പോള്‍ ആ രംഗം കണ്ട് പരവശനായി. ഉള്‍ക്കണ്‍കൊണ്ട് കാര്യം മനസ്സിലാക്കിയ ഭഗവാന്‍ കൂട്ടുകാരെയും
പശുക്കളെയും ജീവിപ്പിച്ചു. ഉറങ്ങി എണീറ്റതുപോലെ കൂട്ടുകാരും പശുക്കളും വന്നു കണ്ണന്ചുറ്റും കൂടിനിന്നു. തെല്ലുനേരം കഴിഞ്ഞ് കണ്ണന്‍ ആ കദംബമരത്തില്‍കയറി ഒരു വീക്ഷണം നടത്തിയിട്ട് നദിയിലോട്ട് ചാടി നീന്തിത്തുടങ്ങി. ജലത്തിലെ ഓളങ്ങള്‍ കണ്ട് പരിഭ്രമിച്ച കാളിയന്‍ കണ്ണന്റെ രണ്ടു പാദങ്ങളിലും ആഞ്ഞുകൊത്തി. ഒന്നും സംഭവിച്ചില്ല എന്ന് മനസ്സിലാക്കിയ കാളിയന്‍ ഫണങ്ങള്‍ കൊണ്ട് കണ്ണനെ വീണ്ടും വീണ്ടും ആഞ്ഞടിച്ചു. അതുകൊണ്ടും ഒന്നും സംഭവിക്കാത്തനിനാല്‍, കാളിയന്‍ ഭഗവാനെ ചുറ്റിവരിഞ്ഞുമുറുക്കി. ഇതുകണ്ട് കൂട്ടുകാരും ഗോക്കളും കണ്ണീരൊഴുക്കി. പക്ഷെ ഭഗവാന് ആ കിടപ്പ് നല്ല രസമായിട്ടാണ് തോന്നിയത്.

ഈ സമയത്ത് ഗോകുലത്തില്‍ ചില ദുര്‍നിമിത്തങ്ങള്‍ കാണുവാനിടയായി. നന്ദഗോപര്‍ക്ക് ഇടതുകണ്ണും തോളും തുടയും ഒപ്പം വിറച്ചു. യശോദക്കാണെങ്കില്‍ വലതുകണ്ണും തോളുമാണ് വിറച്ചത്. അവര്‍ നന്നേ വ്യസനിച്ചുപോയി. കണ്ണനും കൂട്ടുകാര്‍ക്കും പശുക്കള്‍ക്കും എന്ത് സംഭവിച്ചു എന്നറിയാതെ പലതും ചിന്തിച്ചിരിക്കുമ്പോള്‍, യശോദക്ക് തോന്നി ഒരു പക്ഷെ കാളിന്ദീ നദിയിലെങ്ങാനും ഇറങ്ങിയിട്ട് കാളിയന്‍ ചുറ്റിക്കിടക്കുവാണോ എന്ന്. ഉടനെതന്നെ ഒരശരീരി വാക്കുണ്ടായി "അതുതന്നെയാണ് സംഭവിച്ചിരിക്കുന്നത്" അപ്പോള്‍ത്തന്നെ യശോദയും തോഴിമാരും നന്ദഗോപരും ബലരാമനും മറ്റു
ഗോപന്മാരെല്ലാവരും അവിടേക്ക് പുറപ്പെട്ടു. ആകാശത്തില്‍ ഒരു പ്രഭാവലയം പ്രത്യക്ഷമായി. ചെറിയതോതില്‍ ഭൂമികുലുക്കവുമുണ്ടായി. അതോടെ അവരുടെയെല്ലാം പരിഭ്രമം ഏറെയായി. എല്ലാം അറിയുന്ന ബലരാമന്‍ അവരെ സാന്ത്വനപ്പെടുത്തുകയും കണ്ണന്റെ അവതാരോദ്ദേശം അവര്‍ക്ക് പറഞ്ഞു കൊടുക്കുകയും ചെയ്തു.

കണ്ണന്റെ ശരീരം പെട്ടെന്ന് വളര്‍ന്നു വലുതായി. കാളിയന്റെ ഉടല്‍ പൊട്ടുമെന്നമട്ടായി. അവന്‍ വിവശനായി ചുറ്റുകളഴിച്ചു . വിഷം ചര്‍ദ്ദിക്കാന്‍ തുടങ്ങി. ശ്രീകൃഷ്ണന്‍ കാളിയന്റെ ഓരോ ഫണത്തിലും കയറിനിന്ന് നൃത്തം ചെയ്തു. ഇതുകണ്ട് കരയില്‍ നിന്നവര്‍ നിര്‍ന്നിമേഷരായി. ദേവകള്‍ ആകാശത്തു പൂമാരി ചൊരിഞ്ഞു. യക്ഷഗന്ധര്‍വ്വന്മാര്‍ ഗാനങ്ങള്‍ ആലപിച്ചു. അപ്സരസ്ത്രീകള്‍ നൃത്തമാടി. നാരദന്‍ തുടങ്ങിയ മുനിമാര്‍ സ്തുതിഗീതം മുഴക്കി. കാളിയന്റെ ആയിരം ഫണങ്ങളും തളര്‍ന്നുതാണു. അവന്റെ ദര്‍പ്പവുമകന്നു. കാളിയന്‍ ചോര ചര്‍ദ്ദിച്ചുതുടങ്ങി. സഹിക്കവയ്യാതായപ്പോള്‍ കാളിയന്‍, തന്നെ രക്ഷിക്കണമെന്ന് ഭഗവാനോട് കേണപേക്ഷിച്ചു. ഭഗവാന്റെ പാദസ്പര്‍ശം കൊണ്ട് കാളിയന്റെ ബുദ്ധി തെളിഞ്ഞു. അവന്റെ പത്നിമാരും ഭഗവാനെ സ്തുതിച്ച് അപരാധം പൊറുത്തുകൊള്ളാനും അനുഗ്രഹിക്കാനും ഭഗവാനോട് പ്രാര്‍ത്ഥിച്ചു. കാളിയനോട് അവിടം ഉപേക്ഷിച്ചിട്ട് രമണകം എന്ന ദ്വീപിലേക്ക് മാറിപോകാന്‍ ഭഗവാന്‍ അരുളിച്ചെയ്തു. അപ്പോഴാണ്‌ കാര്യം മനസ്സിലാകുന്നത്‌, കാളിയന് അവിടം ഉപേക്ഷിച്ച് ഒരിടത്തും പാര്‍ക്കാന്‍ കഴിയില്ല. കാരണം അവന്റെ ശതൃവായ ഗരുഡന്‍ അവനെ കൊല്ലും.

പണ്ട് സുരഭി എന്ന മഹര്‍ഷി കാളിന്ദിയില്‍ കുളിച്ച് കണ്ണടച്ച് ജപിച്ചുനില്‍ക്കുകയായിരുന്നു. ഗരുഡന്‍ ഇതറിയാതെ ഒരു വലിയ മത്സ്യത്തെ നദിയില്‍ നിന്നും പിടിക്കുകയും മുനിയുടെ ദേഹത്താകെ വെള്ളം തെറിപ്പിക്കുകയും ചെയ്തു. കോപം പൂണ്ട മുനി ഗരുഡനെ ശപിച്ചു. "ഇതിനുശേഷം ഇവിടെ വന്നാല്‍ പത്തു കഷണങ്ങളായി മരിക്കും" എന്നാണു ശാപം. ( അമൃത് കൊണ്ട് വന്നതും കദംബമരത്തിലിരുന്നതും ഈ ശാപത്തിന് മുമ്പാണ് )
അതുപോലെ പാമ്പുകളും ഗരുഡനും പണ്ട് പണ്ടേ ശതൃക്കളാണല്ലോ. ഗരുഡന്‍ അനേകം പാമ്പുകളെ ഭക്ഷിച്ചിരുന്നു. അങ്ങനെയിരിക്കെ, പാമ്പുകള്‍ ഒരു തീരുമാനമെടുത്തു. ഓരോ ദിവസവും ഓരോ പാമ്പ് വീതം ഗരുഡനു ഭക്ഷിക്കാന്‍ തയ്യാറായി. വാവുബലിയായപ്പോള്‍ പാമ്പുകള്‍ക്ക് കിട്ടുന്ന ഹവിര്‍ഭാഗം (സര്‍പ്പബലി) ഗരുഡനു നല്‍കാം എന്നും, പാമ്പുകളെ ഭക്ഷിക്കരുത് എന്നുമായി വ്യവസ്ഥ. അതും ഗരുഡന്‍ സമ്മതിച്ചു. എന്നാല്‍ കാളിയന്‍ മാത്രം ഈ കരാര്‍ ലംഘിച്ചു. ഗരുഡനു അത് സഹിച്ചില്ല. അവര്‍ തമ്മില്‍ ഏറ്റുമുട്ടി . ഗരുഡന്റെ ചിറകടികൊണ്ട് വലഞ്ഞ കാളിയന്‍ അവസാനം കാളിന്ദീനദിയുടെ കയത്തില്‍ അഭയം നേടി. അങ്ങനെ അവന്റെ കുടുംബവും ആ കയത്തിലെത്തി.

തന്റെ പാദസ്പര്‍ശമേറ്റതിനാല്‍ ഗരുഡന്‍ ഒരിക്കലും കാളിയനെയും കുടുംബത്തെയും ഉപദ്രവിക്കില്ല എന്ന് ഭഗവാന്‍ ഉറപ്പുനല്‍കി. കാളിയനും കുടുംബവും ഭഗവാനെ നാഗരത്നങ്ങള്‍ കൊണ്ട് അലങ്കരിച്ചു. അങ്ങനെ കാളിയനും കുടുംബവും കാളിന്ദീനദി വിട്ടതോടെ നദിയിലെ ജലവും അതിന്റെ തീരപ്രദേശവും ജീവികള്‍ക്കെല്ലാം ഉപയോഗയോഗ്യമായിത്തീര്‍ന്നു.
  

പരശുരാമാവതാരം. *************** ശ്രീമദ് ഭാഗവത മാഹാത്മ്യം



പരശുരാമാവതാരം.

ശ്രീമദ് ഭാഗവത മാഹാത്മ്യം

\

ഭ്രുഗുപുത്രനായ ഋചീകമുനിക്ക് ഗാഥീപുത്രിയായ സത്യവതിയെ പത്നിയായി ലഭിക്കാനാഗ്രഹമുണ്ടായിരുന്നു . ഗാഥിക്ക് അത് ഇഷ്ടപ്പെട്ടില്ല. വിവാഹം നടക്കാതിരിക്കാനായി ഗാഥി സ്ത്രീസുല്ക്കം (വരന്‍ വധുവിന്റെ വീട്ടുകാര്‍ക്ക് ധനം നല്‍കുന്ന സമ്പ്രദായം) ആവശ്യപ്പെട്ടു . ഒരു ചെവി കറുപ്പുള്ള ആയിരം കുതിരകളെയാണ് ഗാഥി 
ആവശ്യപ്പെട്ടത്‌. വരുണന്റെ കൈവശം മാത്രമേ അത്തരം കുതിരകള്‍ ഉണ്ടുതാനും. ഋചീകന്‍ വരുണന്റെയടുത്ത് ചെന്ന് കാര്യങ്ങള്‍ പറഞ്ഞു. വരുണന്‍ മുനിക്ക്‌ അത്തരത്തിലുള്ള ആയിരം കുതിരകള്‍ നല്‍കി. അങ്ങനെ ഋചീകന്‍ സത്യവതിയെ വിവാഹം ചെയ്തു.
സത്യവതിയുടെ അഭ്യര്‍ത്ഥനയനുസരിച്ച് , ഋചീകന്‍ സത്യവതിക്കും അവളുടെ മാതാവിനും പുത്രനുണ്ടാകാനുള്ള മന്ത്രം ജപിച്ചു രണ്ടു പിണ്ഢങ്ങള്‍ വെവ്വേറെ കൊടുത്തു. "അമ്മക്കുള്ളത് അമ്മയ്ക്കും, മകള്‍ക്കുള്ളത് മകള്‍ക്കും തെറ്റാതെ ഭുജിക്കണം" എന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ അമ്മക്ക് ഇതുകേട്ടപ്പോള്‍ തന്റെ മകള്‍ക്കുള്ളത് കിട്ടണമെന്നു നിര്‍ബന്ധമായി. അങ്ങനെ പിണ്ഢങ്ങള്‍ അവര്‍ മാറിയാണ് കഴിച്ചത്. സത്യവതി പിന്നീട് ഭര്‍ത്താവിനോട് ഈ സത്യം തുറന്നു പറഞ്ഞു.. ക്രുദ്ധനായ ഋചീകന്‍ പത്നിയോട് പറഞ്ഞു: "നിന്റെ പുത്രന്‍ ക്രൂരനും, അവന്റെ സഹോദരന്‍ ബ്രഹ്മജ്ഞാനിയും ആയിത്തീരും".സത്യവതിയുടെ
അപേക്ഷയനുസരിച്ച് മുനി അതില്‍ വ്യതിയാനം വരുത്തി. "പുത്രന്റെ പുത്രന്‍ ക്ഷത്രാചാരനായിത്തീരും " എന്ന്.

സത്യവതിയുടെ പുത്രനാണ് ജമദഗ്നി. ജമദഗ്നി രേണുകയെ വിവാഹം കഴിച്ചു. അനേകം പുത്രന്മാര്‍ അവര്‍ക്ക് ജനിച്ചു. അവരുടെ ഇളയ മകനായ പരശുരാമന്‍ (ഭാര്‍ഗ്ഗവരാമന്‍) ഭഗവാന്റെ അവതാരമായിരുന്നു. മുഖ്യ ആയുധം മഴു (പരശു) ആയതുകൊണ്ടാണ്‌ പരശുരാമന്‍ എന്ന പേരുകിട്ടിയത്.

ഹേഹയ രാജ്യത്ത് കാര്‍ത്തവീര്യാര്‍ജുനന്‍ എന്ന് പേരായ ഒരു
രാജാവുണ്ടായിരുന്നു. അദ്ദേഹം ഭഗവദ് സംഭൂതനായ ദത്താത്രേയ മഹര്‍ഷിയെ പൂജിച്ചു തൃപ്തിപ്പെടുത്തി. സന്തുഷ്ടനായ മുനി വരമായി ആയിരം കൈകളും, ആയുസ്സും, യശസ്സും, വീര്യങ്ങളും, ധനധാന്യാദികളും കൊടുത്തു. എല്ലാ ഐശ്വര്യങ്ങളും ലഭിച്ച രാജാവ് മതിമറന്നു ജീവിക്കാന്‍ തുടങ്ങി . അങ്ങനെയിരിക്കെ നര്‍മദ നദിയില്‍ തന്റെ ഭാര്യമാരോടോത്തു ജലക്രീഡ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ തന്റെ ആയിരം കൈകള്‍ കൊണ്ട് നദിയില്‍ ചിറയുണ്ടാക്കി. നദിയിലെ ജലനിരപ്പുയര്‍ന്നു പരിസരമാകെ വെള്ളപ്പൊക്കമായി. അതേസമയം രാക്ഷസ രാജാവായ ലങ്കാധിപതി രാവണന്‍ നദീതീരത്ത് ഒരിടത്ത് ധ്യാനിച്ചിരിക്കുകയായിരുന്നു . വെള്ളം പൊങ്ങി രാവണനെ വെള്ളത്തിനടിയിലാക്കി . കാരണം തിരക്കിയ രാവണന്‍, പിന്നീട് കാര്‍ത്തവീര്യാര്‍ജുനനോട് പൊരുതി. രാവണനെ തോല്‍പ്പിച്ച്, രാജാവ് കാരാഗൃഹത്തിലടച്ചു . രാവണന്റെ മുത്തച്ഛനായ പുലസ്ത്യമുനി ചെന്നിട്ടാണ് ബന്ധനവിമുക്തനാക്കിയത്.

ഒരു ദിവസം കാര്‍ത്തവീര്യാര്‍ജുനന്‍ നായാട്ടിനായി കാട്ടില്‍ ചെന്നു. ജമദഗ്നി തപസ്സുചെയ്യുന്ന വനമായിരുന്നു അത്. മഹര്‍ഷി രാജാവിനെ വേണ്ടതുപോലെ പൂജിച്ച് സല്‍ക്കരിച്ചു. മഹര്‍ഷിയുടെ പക്കല്‍ കാമദേനു എന്ന സുരഭിയുണ്ടായിരുന്നു. സുരഭിയുടെ സാന്നിദ്ധ്യത്താല്‍ അവിടം ഒരു ദേവലോകതുല്യമായിരുന്നു. രാജാവിന് ഈ കാമദേനുവിനെ കിട്ടിയാല്‍ കൊള്ളാമെന്നു തോന്നിയത് നിമിത്തം തന്റെ ഭടന്മാരെ നിയോഗിച്ച് കാമദേനുവിനെയും കിടാവിനെയും അപഹരിച്ചുകൊണ്ടുപോയി.
ജമദഗ്നിപുത്രനായ പരശുരാമന്‍ ആശ്രമത്തിലെത്തിയപ്പോള്‍ കാമദേനു അപഹരിക്കപ്പെട്ട വിവരമറിഞ്ഞു. കോപം പൂണ്ട പരശുരാമന്‍ മഴുവുമെടുത്തു ഹേഹയ രാജധാനിയില്‍ ചെന്നു. മന്നവന്റെ പതിനേഴു അക്ഷ്ഔണിപ്പടയെയും ഭാര്‍ഗവരാമന്‍ ഒറ്റയ്ക്ക് നശിപ്പിച്ചു. ഒടുവില്‍ കാര്‍ത്തവീര്യാര്‍ജുനനെയും വധിച്ച്‌, കാമദേനുവിനെയും കിടാവിനെയും വീണ്ടെടുത്ത് ആശ്രമത്തില്‍ കൊണ്ടുവന്നു. വിവരമറിഞ്ഞ ജമദഗ്നി മകനെ ഇങ്ങനെ ഉപദേശിച്ചു. "രാജാവ് ഈശ്വര തുല്യനാണ് . അതുകൊണ്ട് രാജാവിനെ കൊന്നത് പാപമാണ്. ആ ശാപം തീരാനായി ഒരു വര്‍ഷം തീര്‍ത്ഥസ്നാനം ചെയ്ത് പുണ്യസ്ഥലങ്ങളില്‍ സഞ്ചരിക്കണം". പരശുരാമന്‍ അതുപോലെ ഒരു വര്ഷം പല തീര്‍ത്ഥങ്ങളിലും സ്നാനം ചെയ്ത് പുണ്യ സ്ഥലങ്ങള്‍ സഞ്ചരിച്ച് വര്‍ഷാവസാനം തിരിച്ചെത്തി.

ഒരു ദിവസം ജമദഗ്നിയുടെ ഭാര്യ രേണുക ഹോമാവശ്യത്തിനായി ജലമെടുക്കാന്‍ ഗംഗാ തീരത്തുചെന്നു. അപ്പോള്‍ അവിടെ ചിത്രരഥന്‍ എന്ന ഗന്ധര്‍വ്വന്‍ സുന്ദരിമാരോടൊത്ത് ജലക്രീഡ നടത്തുന്നത് കണ്ട് മനം മയങ്ങി കുറെ നേരം നിന്നുപോയി. പിന്നെ ഹോമകാര്യം ഓര്‍മയില്‍ വന്നപ്പോള്‍ പെട്ടെന്ന് ജലവും എടുത്ത് ആശ്രമത്തില്‍ എത്തി. വൈകിയതിന്റെ കാരണം ജമദഗ്നി ഉള്‍ക്കണ്‍കൊണ്ട് അറിഞ്ഞു. കോപം പൂണ്ട മുനി രേണുകയെ കൊല്ലാന്‍ എല്ലാപുത്രന്മാരോടും ആവശ്യപ്പെട്ടിട്ടും അവരാരും തന്റെ മാതാവിനെ വധിക്കാന്‍ തയ്യാറായില്ല. ഒടുവില്‍ ഇളയമകനായ പരശുരാമനോട് നിര്‍ദ്ദേശിച്ചപ്പോള്‍ അദ്ദേഹം
അത് നിരസിക്കാതെ മാതാവിനെയും അതോടൊപ്പം അച്ഛന്റെ വാക്ക് പരിപാലിക്കാത്തതിനു തന്റെ മറ്റു സഹോദരങ്ങളെയും വധിച്ചു. ഇതില്‍ പ്രീതി പൂണ്ട ജമദഗ്നി മകന് എന്ത് വരമാണ് വേണ്ടത് എന്ന് ചോദിച്ചപ്പോള്‍, മാതാവിനെയും തന്റെ സഹോദരങ്ങളെയും ജീവിപ്പിക്കണമെന്നും, അവര്‍ക്ക് താന്‍ അവരെ വധിച്ച കാര്യം ഓര്‍മ്മയുണ്ടാകാതിരിക്കണമെന്നും വരം ആവശ്യപ്പെട്ടു. പുത്രന്റെ ബുദ്ധിശക്തിയില്‍ പ്രീതനായ പിതാവ് രേണുകയെയും പുത്രന്മാരെയും ജീവിപ്പിച്ചു. അവര്‍ ഉറങ്ങി എണീറ്റതുപോലെ എഴുന്നേറ്റ്
മുനിയുടെ പാദങ്ങളില്‍ വീണു വണങ്ങി.

അങ്ങനെയിരിക്കെ ഒരുദിവസം, കാര്‍ത്തവീര്യാര്‍ജുനന്റെ പുത്രന്മാര്‍ പകവീട്ടാനായി, മക്കളില്ലാത്ത സമയം നോക്കി ജമദഗ്നിയുടെ ആശ്രമത്തില്‍ പ്രവേശിച്ച് ധ്യാനനിരതനായിരുന്ന മുനിയുടെ തലയറത്തുകൊണ്ടുപോയി. രേണുകയുടെ ഉച്ചത്തിലുള്ള വിലാപം കേട്ട് പുത്രന്മാര്‍ അവിടെ എത്തി. താതശരീരം സൂക്ഷിക്കാന്‍ സഹോദരങ്ങളോട് പറഞ്ഞിട്ട്, പരശുരാമന്‍ തന്റെ മഴുവുമെടുത്ത് ഹേഹയരാജ്യത്തില്‍ ചെന്നു. കാര്‍ത്തവീര്യന്റെ പുത്രന്മാരെ മാത്രമല്ല ക്ഷത്രിയ വംശം മുഴുവന്‍, മൂവേഴ് വട്ടം (ഇരുപത്തൊന്നുപ്രാവശ്യം) കൊന്നൊടുക്കി. ക്ഷത്രിയരുടെ രക്തം കൊണ്ട് സമന്തപഞ്ചമം എന്നപേരില്‍ വിഖ്യാതങ്ങളായ നവഹ്രദങ്ങളെ അദ്ദേഹം നിര്‍മ്മിച്ചു. ആ രക്തത്തില്‍ കുളിച്ച് പിതൃദേവാദികള്‍ക്ക് അര്‍ച്ചനയും ചെയ്തു. പിതാവിന്റെ ശിരസ്സു വീണ്ടെടുത്ത് കൊണ്ടുവന്ന് സൂക്ഷിച്ചുവച്ചിരുന്ന ശരീരത്തോട് ചേര്‍ത്തുവച്ച് ശ്രീഹരിയെ പൂജിച്ച് യജ്ഞം നടത്തി. ജമദഗ്നി മഹര്‍ഷി ദിവ്യരൂപം ധരിച്ച് സപ്തര്‍ഷികളില്‍ ഒരാളായിത്തീര്‍ന്നു. രാജാക്കന്മാരെ വധിച്ചിട്ട് കിട്ടിയ ഭൂമിയെല്ലാം പരശുരാമന്‍ കശ്യപന് ദാനം ചെയ്തു.
സീതാസ്വയംവരം കഴിഞ്ഞ് അയോദ്ധ്യയിലേക്ക് മടങ്ങുന്ന ശ്രീരാമനോട് എതിര്‍ത്തു. വൈഷ്ണവചാപം മുറിച്ച ശ്രീരാമന് താന്‍ അതുവരെ ആര്‍ജ്ജിച്ച തപശ്ശക്തിയെല്ലാം കൊടുത്തശേഷം പരശുരാമന്‍ മഹേന്ദ്രപര്‍വ്വതത്തില്‍ പോയി തപസ്സുചെയ്തു.

ദുഷ്ടന്മാരായ രാജാക്കന്മാരെക്കൊണ്ട്
ഭൂമീദേവിക്കുണ്ടായ സന്താപം തീര്‍ക്കാനായിട്ടാണ് ഭഗവാന്‍ പരശുരാമനായി അവതരിച്ചത്..

വാമനാവതാരം ****************** ശ്രീമത് ഭാഗവത മാഹാത്മ്യം



വാമനാവതാരം

ശ്രീമത് ഭാഗവത മാഹാത്മ്യം

പാലാഴിമഥനം കഴിഞ്ഞ് അസുരന്മാര്‍ അമൃതകുംഭം 
തട്ടിയെടുത്തിട്ടും, അവരില്‍ നിന്നും ഭഗവാന്‍ തിരികെ കൈക്കലാക്കി ദേവന്മാര്‍ക്ക് നല്‍കി. . അസുരന്മാരുടെ രാജാവായിരുന്നു മഹാബലി. മഹാബലിയുടെ നേതൃത്വത്തില്‍ അസുരന്മാര്‍ ദേവന്മാരോട് പൊരുതുകയും , മഹാബലി യുദ്ധത്തില്‍ മോഹാലസ്സ്യപ്പെടുകയും ചെയ്തു. ബ്രഹ്മാവിന്റെ നിര്‍ദ്ദേശപ്രകാരം രണ്ടു കൂട്ടരും യുദ്ധം അവസാനിപ്പിച്ചു . ശുക്രന്‍ എന്ന മുനി, മരിച്ചുപോയ അസുരന്മാരെ ജീവിപ്പിച്ചു , മഹാബലിയെ മോഹാലസ്സ്യത്തില്‍നിന്നും രക്ഷിക്കുകയും ചെയ്തു. മഹാബലി, യാഗങ്ങള്‍ നടത്തി ബലവാനായി, മൂന്നു ലോകങ്ങളും കീഴടക്കി ഭരിച്ചു. ദേവന്മാരെ അമരപുരിയില്‍ നിന്നും ഓടിച്ചുകളഞ്ഞ് അവിടെയാണ് അവര്‍ താമസമാക്കിയത്.
മഹാബലി സദ്‌ഭരണമാണ്‌ ജനങ്ങള്‍ക്ക്‌ കാഴ്ചവച്ചത്. മനുഷ്യരെല്ലാം ഒരേ നിലയിലുള്ളവരായിരുന്നു. ധനികനും ദരിദ്രനും എന്നുള്ള വ്യത്യാസം ഉണ്ടായിരുന്നില്ല. കള്ളവും ചതിയും ഉണ്ടായിരുന്നില്ല. ആരും എള്ളോളം പോലും നുണ പറയുമായിരുന്നില്ല. സന്താപങ്ങളോ രോഗങ്ങളോ ഉണ്ടായിരുന്നില്ല. തൂക്കങ്ങളും അളവുകളെല്ലാം കൃത്യങ്ങളായിരുന്നു. തട്ടിപ്പും വെട്ടിപ്പും ഒന്നും ഉണ്ടായിരുന്നില്ല.

ദേവന്മാരുടെ അധപതനത്തില്‍ ദേവമാതാവ് അദിതിക്ക് ഇത്
സഹിക്കാനായില്ല. അവര്‍ തന്റെ ഭര്‍ത്താവായ കശ്യ പപ്രജാപതിയോട് സങ്കടമറിയിച്ചു . മഹാബലിയെ ദേവലോകത്തുനിന്നും ഓടിക്കാനായി ഒരു പുത്രന്‍ വേണമെന്ന് ആവശ്യപ്പെട്ടു. കശ്യപന്‍ അവരോടു പയോവൃതം ആചരിക്കാന്‍ പറഞ്ഞു. മീനമാസത്തില്‍ ശുക്ലപക്ഷത്തില്‍ പ്രഥമ മുതല്‍ ദ്വാദശി വരെ പന്ത്രണ്ടു ദിവസമാണ് വൃതമെടുക്കേണ്ടത്. ശരിക്കും വൃതമാചരിച്ചു ഭഗവാനെ പ്രീതിപ്പെടുത്തി . ഭഗവാന്‍ അവരുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. വിധിയാം വണ്ണം പൂജിച്ച് നമസ്ക്കരിച്ചുകൊണ്ട് ഇങ്ങനെ ആവശ്യപ്പെട്ടു: "ഭഗവാന്‍ എന്റെ പുത്രനായി ജനിച്ച്, എന്റെ മക്കള്‍ക്ക്‌ നഷ്ടപ്പെട്ട അമരാപുരി അസുരന്മാരില്‍ നിന്ന് തിരിച്ചെടുത്തു അവര്‍ക്ക് കൊടുക്കണം". അതുപോലെയാകട്ടെ എന്ന് ഭഗവാന്‍ അരുളിച്ചെയ്തിട്ട് അന്തര്‍ദ്ധാനം ചെയ്തു. അദിതിയുടെ ഇംഗിതപ്രകാരം വിഷ്ണുവിന്റെ തേജസ്സിനെ ഗര്‍ഭം ധരിച്ചു. ദേവന്മാരും ഋഷികളും സന്തുഷ്ടരായി. അസുരന്മാര്‍ പണ്ട് വേദങ്ങളെ കട്ട് സമുദ്രത്തില്‍ മറഞ്ഞപ്പോള്‍ ഭഗവാന്‍ മത്സ്യാകൃതി പൂണ്ട് വേദങ്ങള്‍ വീണ്ടെടുത്തു. മറ്റൊരിക്കല്‍ ഭൂമിയെ അസുരനെടുത്ത് പാതാളത്തിലേക്ക് മറഞ്ഞപ്പോള്‍ വരാഹമായി അവതരിച്ച് അസുരനെ കൊന്നു ഭൂമിയെ വീണ്ടെടുത്തു. പാലാഴി കടയുമ്പോള്‍ മന്ദരപര്‍വ്വതം ക്ഷീരസമുദ്രത്തില്‍ താണു പോയപ്പോള്‍ കൂര്‍മ്മമായി അവതരിച്ച് പര്‍വ്വതത്തെ ഉയര്‍ത്തിക്കൊണ്ടുവന്നു. അസുരന്മാരില്‍ നിന്നും അമൃത് കൈക്കലാക്കി ദേവന്മാര്‍ക്ക് തിരികെ നല്‍കി ശാപത്തില്‍ നിന്നും മോചിതരാക്കി. ഹിരണ്യകശിപുവിനെ കൊന്ന് പ്രഹ്ലാദനെയും ലോകത്തെയും രക്ഷിച്ചു. അങ്ങനെയുള്ള ഭഗവാന്‍ അദിതിയില്‍ ഗര്‍ഭം ധരിച്ച് അമരപുരിയെ വീണ്ടെടുത്തു ദേവന്മാര്‍ക്ക് നല്‍കും എന്ന് എല്ലാവരും സന്തോഷിച്ച് ഭഗവാനെ സ്തുതിച്ചു പാടി.

ശ്രാവണമാസം ശുക്ലപക്ഷത്തിലെ ദ്വാദശിയില്‍
തിരുവോണം നക്ഷത്രത്തില്‍ ഭഗവാന്‍ അദിതിഗര്‍ഭത്തില്‍ നിന്ന് അവതാരം ചെയ്തു.ദിക്കുകളൊക്കെ പ്രകാശിച്ചു. ഗ്രഹങ്ങളെല്ലാം ശോഭനമായി നിലകൊണ്ടു. ഭൂമിദേവി പ്രസാദിച്ചു. എങ്ങും വസന്തോത്സവമായി ദേവകളും ബ്രാഹ്മണരും ആനന്ദനൃത്തം വച്ചു. ആകാശത്തില്‍ ദേവവാദ്യങ്ങള്‍ മുഴങ്ങി. പൂമഴ പെയ്തു. നിമിഷം കൊണ്ട് കുട്ടി വളര്‍ന്ന് പൊക്കം കുറഞ്ഞ് ഒരു വാമാനരൂപിയായി മാറി. വിഷ്ണുചിഹ്നങ്ങളെല്ലാം തെളിഞ്ഞു കണ്ടു. കശ്യപനും അദിതിയും ഭഗവാനെ സ്തുതിച്ചു. പിന്നെ കുട്ടി വിഷ്ണുചിഹ്നങ്ങളെല്ലാം മറച്ച് ഒരു ബ്രഹ്മചാരിയുടെ വേഷമെടുത്തു. ജാതകര്‍മ്മങ്ങളും ഉപനയനം തുടങ്ങിയവയും വേഗത്തില്‍ തന്നെ നടത്തി. ബ്രുഹസ്പതി പൂനൂലിട്ടുകൊടുത്തു. താതന്‍ മേഖലപ്പൂ കൊണ്ട് പിരിച്ചുണ്ടാക്കിയ അരഞ്ഞാണ്‍ നല്‍കി. ഭൂമിദേവി കൃഷ്ണമൃഗത്തിന്റെ തോല്‍ കൊടുത്തു. സോമന്‍ ഒരു ദണ്ഢo കൈയ്യില്‍ കൊടുത്തു. വനസ്പതി ഒരു കൌപീനം നല്‍കി. അമ്മ ഒരു കുട കൊടുത്തു. ബ്രഹ്മാവ്‌ കമണ്ഢലവും സരസ്വതിദേവി രുദ്രാക്ഷമാലയും നല്‍കി. അംബികാദേവി ഭിക്ഷ കൊടുത്തു. ഇങ്ങനെ എല്ലാവരാലും സമ്മാനിതനായ ഇന്ദ്രാനുജന്‍ പൊക്കം കുറഞ്ഞ് അതീവ ശോഭയോടുകൂടിയ ഒരു ദിവ്യബ്രഹ്മചാരിയായി വിളങ്ങി.

ഒരിക്കല്‍ മഹാബലി നര്‍മദാനദിക്കരയില്‍ യാഗം ചെയ്തു കൊണ്ടിരിക്കയായിരുന്നു . വാമനന്‍ യാഗശാലക്കടുത്തു ഭൃഗുകശ്ചം എന്ന സ്ഥലത്ത് ഋത്വിക്കുകള്‍ക്കൊപ്പം ചെന്നിരുന്നു. എല്ലാവരും വണങ്ങുന്ന ദിവ്യപുരുഷനെ കാണാന്‍ മഹാബലി ശുക്രാചാര്യരെയും കൂട്ടിച്ചെന്നു. അര്‍ഘ്യപാദാദികള്‍ കൊണ്ട് പൂജിച്ച് സ്വീകരിച്ചു കൊണ്ടുപോയി ആസനസ്ഥനാക്കി . മഹാബലിയുടെ സദ്കാരം സ്വീകരിച്ച വാമനന്‍ തപസ്സുചെയ്യുന്നതിനായി മൂന്നടി മണ്ണ് തന്നാല്‍ മതിയെന്ന് ആവശ്യപ്പെട്ടു.. മഹാബലി അതിനു തയ്യാറായപ്പോള്‍ ശുക്രാചാര്യന്‍ അദ്ദേഹത്തെ വിളിച്ചു സ്വകാര്യമായി പറഞ്ഞു . " ഈ വന്നിരിക്കുന്ന ബ്രാഹ്മണന്‍ മഹാവിഷ്ണുവാണ്. ഇന്ദ്രന് അമരാപുരി തിരിച്ചു കൊടുക്കാന്‍ വേണ്ടി വന്നിരിക്കുകയാണ്. ഈ വിഷ്ണുമൂര്‍ത്തി മൂന്നടികൊണ്ട് മൂന്നുലോകവും അളന്ന് രാജാവിനെയും പുറത്താക്കും. അതുകൊണ്ട് ദാനം ചെയ്യരുത്". പക്ഷെ ധര്‍മ്മിഷ്ടനായ മഹാബലിയാകട്ടെ ഗുരുനാഥനെ ആദരിക്കാതെ ദാനത്തിനായി തയ്യാറായി. ഗുരു മഹാബലിയെ ശപിച്ചു . എന്നിട്ട് ആ ബ്രാഹ്മണന്റെ കിണ്ടിയിലെ നാളത്തില്‍ നിന്നും
വെള്ളം വീഴാതിരിക്കാനായി ഒരു കരടു രൂപത്തില്‍ കയറിയിരുന്നു. വിഷ്ണുഭാഗവാനാകട്ടെ ഒരു ദര്‍ഭയുടെ മുനകൊണ്ട് കുത്തി ശുക്രാചാര്യന്റെ കണ്ണ് പൊട്ടിച്ചു. വേദനകൊണ്ട് ശുക്രാചാര്യന്‍ പിന്മാറി. അതോടെ തടസ്സം കൂടാതെ വെള്ളം കിണ്ടിയില്‍ നിന്നും ഒഴുകി. ജലം നല്‍കി, മഹാബലി മൂന്നടി മണ്ണും ദാനം ചെയ്തതായി പ്രഖ്യാപിച്ചു.
പെട്ടന്ന് ആകാശം മുട്ടെ വളര്‍ന്ന വാമനന്‍ ഒരടികൊണ്ട് ഭൂമിയും, രണ്ടാമത്തെ അടികൊണ്ടു സ്വര്‍ഗ്ഗത്തെയും അളന്നെടുത്തു. മൂന്നാമത്തെ അടിവക്കാന്‍ സ്ഥലം ചോദിച്ചു. ഇതുകണ്ട് കൊപംപൂണ്ട അസുരന്മാര്‍ വാമനന്റെനെരെ പാഞ്ഞടുത്തു. വിഷ്ണുപാര്‍ഷദന്മാര്‍ അവരോടെതിര്‍ത്തു. ഇതുകണ്ട് മഹാബലി സൈന്യത്തെ തടഞ്ഞു. അപ്പോഴുണ്ട് ഭാഗവതോത്തമനായ പ്രഹ്ലാദന്‍ അവിടെയെത്തി. പ്രഹ്ലാദന്റെ മകനായ വിരോചനന്റെ പുത്രനാണ് മഹാബലി. പ്രഹ്ലാദനെ കണ്ട് വിഷ്ണുവിന് ആനന്ദം തോന്നി."നിര്‍മ്മലനും ധര്‍മ്മിഷ്ടനുമായ ഇവന്‍ അറിവില്ലായ്മകൊണ്ട് എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അതെല്ലാം ക്ഷമിച്ചു ഇവനെ അനുഗ്രഹിക്കണം" എന്ന് പ്രഹ്ലാദന്‍ ഭഗവാനോട് അപേക്ഷിച്ചു. അപ്പോള്‍ ഭഗവാന്‍ ഇപ്രകാരം പറഞ്ഞു: "സജ്ജനങ്ങളെ കുറെ വിഷമിപ്പിച്ച് അവരില്‍ എന്തെങ്കിലും കളങ്കമോ അഹംഭാവമോ മദമോ ഉണ്ടങ്കില്‍ അതെല്ലാം കഴുകിക്കളഞ്ഞശേഷമാണ് അവര്‍ക്ക് മോക്ഷം കൊടുക്കാറുള്ളത് . പരമമായ മോക്ഷപ്രാപ്തിക്കര്‍ഹനായ ഇവന്, അവന്റെ മദമെല്ലാം കഴുകിക്കളഞ്ഞ്, ആര്‍ക്കും ലഭിക്കാത്തതും എന്നും നിലനില്‍ക്കുന്നതുമായ സല്‍ക്കീര്‍ത്തി വളര്‍ത്തുന്നതാണ്. സ്വര്‍ണം തീയിലിട്ടു കാച്ചിയിട്ടാണ് കറകളഞ്ഞ തങ്കമായി മാറ്റുന്നത്. എല്ലാ സമ്പത്തും സത്യം പാലിക്കാന്‍ വേണ്ടി ബലി കഴിച്ച ബലിയുടെ കീര്‍ത്തി എന്നും നിലനില്‍ക്കുന്നതാണ്. സാവര്‍ണ്ണിമനുവിന്റെ കാലത്ത് ഇവന് ഇന്ദ്ര പദവി ലഭിക്കും"
മൂന്നാമത്തെ അടി തന്റെ ശിരസ്സില്‍ വയ്ക്കാന്‍ വേണ്ടി മഹാബലി ശിരസ്സു താഴ്ത്തിക്കൊടുത്തു. മഹാബലിയുടെ അസുരപ്പടയും വാമനനെ വണങ്ങി. അങ്ങനെ വാമനന്‍ മഹാബലിയെ രസാതലത്തിലേക്കയച്ചു . പോകുമ്പോള്‍ ആണ്ടിലൊരിക്കല്‍ തന്റെ പ്രജകളെ വന്നുകാണാന്‍ അനുവാദവും നല്‍കി.


ഇന്ദ്രനും അമ്മയും ദേവന്മാരെല്ലാവരും അമരാപുരി തിരിച്ചു കിട്ടിയതില്‍ സന്തോഷിച്ച് ഭഗവാനെ സ്തുതിച്ചു. അങ്ങനെ ഭഗവാന്‍ മഹാബലിക്കു വിഷ്ണുപാദം പ്രാപിക്കാനുള്ള ഭാഗ്യമാണ് ഉണ്ടാക്കിക്കൊടുത്തത്. ഇന്നും ചിങ്ങമാസത്തിലെ തിരുവോണത്തിന് ജനങ്ങള്‍ മഹാബലിയെ വാഴ്ത്തി പാടുന്നു....

ഗജേന്ദ്ര മോക്ഷം ശ്രീമദ് ഭാഗവത മാഹാത്മ്യം



ഗജേന്ദ്ര മോക്ഷം

ശ്രീമദ് ഭാഗവത മാഹാത്മ്യം
പാണ്‍ധ്യരാജാവായിരുന്ന ഇന്ദ്രദ്യുമ്നന്‍ മലയപര്‍വ്വതത്തിന്റെ താഴ്വരയില്‍ ആശ്രമം കെട്ടി വിഷ്ണുനാഥനെ പ്രാര്‍ത്ഥിച്ചു. ഒരു ദിവസം അഗസ്ത്യ മഹര്‍ഷി ആശ്രമത്തിലെത്തി. ധ്യാനനിരതനായ രാജാവ് മഹര്‍ഷി വന്ന വിവരം അറിഞ്ഞില്ല. തന്നെ വിധിയാംവണ്ണം സ്വീകരിക്കാത്ത രാജാവിനെ മഹര്‍ഷി ശപിച്ചു . "തന്നെ ധിക്കരിച്ചു ഇളകാതിരിക്കുന്ന ഇവന്‍ കാട്ടാനത്തലവനായി ആരോടും മിണ്ടാട്ടവും ഉരിയാട്ടവുമില്ലാതെ നടക്കട്ടെ". എന്ന് ശപിച്ചിട്ട് മഹര്‍ഷി നടന്നു പോയി. ധ്യാനമുണര്‍ന്നപ്പോള്‍ ഭടന്മാരില്‍ നിന്നും വിവരമറിഞ്ഞ രാജാവ് മഹര്‍ഷിയുടെ പിന്നാലെചെന്നു നമസ്കരിച്ച്, മാപ്പപേക്ഷിച്ചു. പശ്ച്താപം
തോന്നിയ മഹര്‍ഷി ഈ ശാപം ദൈവഹിതമാണെന്നും വിഷ്ണുഭാഗവാന്റെദര്‍ശനം കിട്ടാന്‍ വേണ്ടിയാണെന്നും അറിയിച്ചു.

മദയാനയായി മാറിയ രാജാവ് കാട്ടിലേക്ക് ഓടിപ്പോയി. അവിടെ മറ്റു ആനകളുടെ തലവനാകയും, മരശാഖകള്‍ ഒടിച്ചും, ചീന്തിതിന്നും, മണ്ണ്കുത്തിയാറാടിയും , തടാകങ്ങളില്‍ കുളിച്ചും, പിടിയാനകളോടൊപ്പം ക്രീഡിച്ചും കൊമ്പന്‍ കാട്ടിലങ്ങനെ വിളയാടി. ആനയായാലും അവനു മുന്‍പുണ്ടായിരുന്ന വിഷ്ണുഭക്തി നിലനിന്നു പോന്നു. അതുകൊണ്ട് പാപനാശിനികളായ തീര്‍ത്ഥങ്ങള്‍ കണ്ടാല്‍ അതില്‍ സേവിക്കയും, തീര്‍ത്ഥം കുടിക്കുകയും ചെയ്യുമായിരുന്നു. ഇങ്ങനെ ഭൂപ്രദക്ഷിണം ചെയ്തുചെയ്ത് ആനക്കൂട്ടം ത്രികുടപര്‍വ്വതത്തില്‍ എത്തി. ആ പര്‍വ്വതത്തിന് ഇരുമ്പ്, വെള്ളി, സ്വര്‍ണം എന്നിവയുടെ നിറങ്ങളില്‍ മൂന്നു കൊടുമുടികള്‍ ഉണ്ട്. ചുറ്റും പാലാഴി. യക്ഷകിന്നരന്മാര്‍ ആനന്ദിച്ചുല്ലസിക്കുന്ന ദിവ്യപ്രദേശമാണ്‌ അവിടം. അതിന്റെ താഴ്വരയില്‍ വരുണന്റെ ഋതുമത് എന്ന് പേരുള്ള അതിമനോഹരമായ ഉദ്യാനമുണ്ട്. പക്ഷിമൃഗാദികള്‍ ഒന്നിച്ചുല്ലസിക്കുന്ന ആ ഉദ്യാനത്തില്‍ ഒരു താമര പൊയ്കയുമുണ്ട് . ഇതെല്ലാം കണ്ടപ്പോള്‍ ഗജേന്ദ്രനു ആ പ്രദേശം നന്നേ ഇഷ്ടപ്പെട്ടു. അങ്ങനെ കാട്ടാനക്കൂട്ടം അവിടെ താമസമുറപ്പിച്ചു .

ഒരു ദിവസം ആഹാരമൊക്കെ കഴിഞ്ഞ് മധ്യാഹ്നമായപ്പോള്‍ ആനക്കൂട്ടം ആ താമര പൊയ്കയുടെ അടുത്തെത്തി. ഗജേന്ദ്രനു അതില്‍ ഒന്ന് കുളിച്ചാല്‍ കൊള്ളാമെന്നുതോന്നി. അവന്‍ വേണ്ടുവോളം കുളിക്കുകയും താമര വളയങ്ങള്‍ ചുറ്റിപ്പറിച്ചെടുത്ത് തിന്നുന്നുമുണ്ടായിരുന്നു. അപ്പോള്‍ അതാ ഒരു കൂറ്റന്‍ മുതല ആനയുടെ കാലില്‍ പിടികൂടി . വേദനകൊണ്ട് ആന അലറി ചിന്നം വിളിച്ചു, ശക്തിയായി കാല്‍ കുടഞ്ഞു മുതലയെ വേര്‍പെടുത്താന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. മറ്റു ആനകളെല്ലാം കൂടി ഈ ആനയെ പിടിച്ചുവലിച്ചു രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലു ഫലമുണ്ടായില്ല. അങ്ങനെ ഒരായിരം വര്‍ഷം അവര്‍ തമ്മില്‍ പിടിയും വലിയും ആയി കഴിച്ചുകൂട്ടി. അപ്പോഴതാ ദൈവഹിതംപോലെ ഗജേന്ദ്രനു പണ്ട് മഹര്‍ഷി കൊടുത്ത ശാപമോക്ഷം ഓര്‍മ്മ വന്നു. ഭഗവദ്സ്മൃതിയുണര്‍ന്ന് സര്‍വ്വലോകേശനായ സാക്ഷാല്‍ ഭഗവാന്‍ നാരായണനെ സ്തുതിച്ചു .തുമ്പിക്കൈകൊണ്ട്‌ താമരപ്പൂക്കള്‍ പറിച്ചെടുത്ത് ഭഗവാനെ ആരാധിച്ചു. അവന്റെ സ്തുതികേട്ട് ഭഗവന്‍ ഗരുഡന്റെ പുറത്തുകയറി ആ താമരപോയ്കയിലെത്തി. ഗജേന്ദ്രന്റെ തുമ്പിക്കൈ മാത്രം ജലനിരപ്പിനു മുകളില്‍ കാണാമായിരുന്നു. ഭഗവാന്‍ ആനയെ മെല്ലെ കരക്കെത്തിച്ചു. അപ്പോഴും മുതലയുടെ പിടി മാറിയിരുന്നില്ല. ഭഗവാന്‍ തന്റെ സുദര്‍ശനചക്രം കൊണ്ട് മുതലയുടെ കഴുത്തറുത്തു.. അപ്പോഴതാ, അതിമനോഹര വേഷധാരിയായി ഉദയസൂര്യനെപോലെ ശോഭിക്കുന്ന ഒരു ഗന്ധര്‍വ്വശ്രേഷ്ടന്‍ മുതലയില്‍ നിന്നും ആവിര്‍ഭവിച്ച് ഭഗവാനെ സ്തുതിച്ചു വാഴ്ത്തി . ദേവലമുനിയുടെ ശാപമേറ്റാണ് ഗന്ധര്‍വ്വന്‍ മുതലയായിത്തീര്‍ന്നത്‌. ഭഗവാന്റെ സുദര്‍ശനചക്രം കൊണ്ട് തന്നെ ആ ഗന്ധര്‍വ്വന് ശാപമോക്ഷം ലഭിച്ചു.

ഭഗവാന്റെ വാത്സല്യപൂര്‍വ്വമായ തലോടല്‍ കൊണ്ട് ഗജേന്ദ്രന്
ശാപമോക്ഷം കിട്ടുകയും ഇന്ദ്രദ്യുമ്നരാജാവായി തീരുകയും ചെയ്തു. അങ്ങനെ ഇന്ദ്രദ്യുമ്നന്‍ വിഷ്ണു സായൂജ്യം നേടി.

"എന്നെയും ഭാഗവാനെയുമിഗ്ഗിരിവരനെയും
തന്നുടെ പാര്‍ശ്വസ്ഥലെ കന്ദരോദ്യാനത്തേയും
നിര്‍മ്മലമായുള്ളോരു നിമ്നഗയിതിനെയും
ജന്മികളേയും ദേശമാഹാത്മ്യാദികളേയും
ക്ഷീരസാഗരത്തെയും കൂടവേ ദിനംപ്രതി
ധീരനായ്‌ അകംതെളിഞ്ഞേവനങ്ങുണര്‍ന്നുഷകാലേ
ചിന്തിക്കുന്നവന്‍ പാപങ്ങളൊഴിഞ്ഞുടന്‍
സന്തുഷ്ടാത്മനാ മോക്ഷം പ്രാപിച്ചിടുന്നു നൂനം! "

അജാമിളമോക്ഷം. ശ്രീമദ് ഭാഗവത മാഹാത്മ്യം





അജാമിളമോക്ഷം.

ശ്രീമദ് ഭാഗവത മാഹാത്മ്യം


കന്യാകുബ്ജം എന്ന ദേശത്ത് അജാമിളന്‍ എന്നു
പേരായ ഒരു ബ്രാഹ്മണന്‍ ഉണ്ടായിരുന്നു. അയാള്‍ കുലാചാരമനുസരിച്ച് എല്ലാ കര്‍മ്മങ്ങളും പിഴകൂടാതെ ആചരിച്ചിരുന്നു. ഒരു ദിവസം ഹോമത്തിനുള്ള വിറകും മറ്റും ശേഖരിക്കാന്‍ കാട്ടില്‍ പോയപ്പോള്‍ അവിടെവച്ചു സുന്ദരിയായ ഒരു ശൂദ്രസ്ത്രീയെ കണ്ടുമുട്ടുകയും അവളില്‍ അനുരക്തനാവുകയും ചെയ്തു. നാടും വീടും വെടിഞ്ഞ് അയാള്‍ അവളുടെകൂടെ താമസമാക്കി. അതോടെ കുലാചാരങ്ങളെല്ലാം മുടങ്ങി. എണ്‍പത്തെട്ടു വയസ്സായപ്പോള്‍ രോഗബാധിധനായി കിടപ്പായി.. കാലദൂതന്മാര്‍ കയറുമായി അയാളെ നരകത്തിലേക്ക് കൊണ്ടുപോകാന്‍ തയ്യാറായി. പേടിച്ചുവിറച്ച ബ്രാഹ്മണന്‍ തന്റെ മൂത്ത പുത്രനായ നാരായണനെ വിളിച്ചു സഹായമഭ്യര്‍ത്ഥിച്ചു അപ്പോള്‍ സഹായത്തിനു പീതാംബരധാരികളും, ചതുര്‍ബാഹുക്കളില്‍ ശംഖചക്രഗദാപത്മങ്ങള്‍ ധരിച്ചവരുമായ പ്രകാശരൂപികളായ വിഷ്ണുപാര്‍ഷദന്മാര്‍ അവിടെയെത്തി യമദൂതന്മാരെ തടഞ്ഞു. വിഷ്ണുപര്‍ഷദന്മാരെ തിരിച്ചറിഞ്ഞ യമദൂതന്മാര്‍ നാരായണദൂതന്മാരെ വണങ്ങി യമപുരിയിലേക്ക്‌ മടങ്ങി. ഇതെല്ലാം അത്ഭുതത്തോടെ നോക്കികണ്ട അജാമിളനു ബോധോദയമുണ്ടായി, രോഗവും മാറി.അദ്ദേഹം തന്റെ തെറ്റ് മനസ്സിലാക്കി എല്ലാ സുഖഭോഗങ്ങളും ഉപേക്ഷിച്ച് ഗംഗാതീരത്ത്‌ ചെന്ന് തപസ്സുചെയ്തു. സര്‍വ്വാലങ്കാരഭൂഷിതയായ വിഷ്ണുഭഗവാനെ മനസ്സില്‍ ഉറപ്പിച്ച് ധ്യാനം തുടര്‍ന്നു. ഒടുവില്‍ വിഷ്ണുപാര്‍ഷദന്മാര്‍ അയാളെ കനക വിമാനത്തില്‍ കയറ്റി സ്വര്‍ഗ്ഗത്തിലേക്ക് കൊണ്ടുപോയി. അങ്ങനെ അജാമിളന്‍ വിഷ്ണുസയൂജ്യം നേടി.

യമപുരിയില്‍ മടങ്ങിയെത്തിയ യമഭടന്മാരോട് യമരാജന്‍ ഇപ്രകാരം പറഞ്ഞു: "എന്നും നാമം ചൊല്ലുന്നവര്‍, യോഗം ധരിച്ച് വൃതമാചരിച്ചു പൂജയും ധ്യാനവും ചെയ്യുന്നവര്‍,
തീര്‍ത്ഥങ്ങളില്‍ സ്നാനം ചെയ്യുന്നവര്‍, ക്ഷേത്രദര്‍ശനം നടത്തി ഭൂപ്രദക്ഷിണം ചെയ്യുന്നവര്‍, ഉപവാസങ്ങളും വൃതങ്ങളും ആചരിക്കുന്നവര്‍, ക്ഷേത്രങ്ങളില്‍ ഉത്സവം നടത്തുന്നവര്‍, പുണ്യസ്ഥലങ്ങളില്‍ പുണ്യകര്‍മ്മങ്ങളനുഷ്ടിക്കുന്നവര്‍ , വേദങ്ങള്‍ മുതലായ വിദ്യകള്‍ അഭ്യസിക്കുന്നവര്‍, കാരുണ്യശീലമുള്ളവര്‍ ഇവരെല്ലാം ഈശ്വരന്റെ പ്രീയന്മാര്‍ ആണ്". ഭഗവദ്നാമ സങ്കീര്‍ത്തനം സര്‍വ്വ പാപഹരമാണ്. അങ്ങനെയുള്ളവരെ ഭക്തിയോടെ വണങ്ങണം. ഇതാണ് യമരാജന്‍ യമഭടന്മാര്‍ക്ക് നിര്‍ദേശിച്ചത് .
അജാമിളനു മുജ്ജന്മ സുകൃതം കൊണ്ടാണ് മകന് ആ പേരിടാനും വിഷ്ണു നാമം ഉച്ചരിക്കാനും കഴിഞ്ഞത്. അങ്ങനെ സുകൃതം കൊണ്ട് അജാമിളനു മോക്ഷം കിട്ടി.

നാരായണ എന്നെടുത്ത നാമം
നാവിന്നും നന്ന് തനിക്കും നന്ന്
കേള്‍ക്കും ജനങ്ങള്‍ക്കൊട്ടേറ്റം നന്ന്.

പ്രുഥു ചരിതം ശ്രീമദ് ഭാഗവത മാഹാത്മ്യം




പ്രുഥു ചരിതം

ശ്രീമദ് ഭാഗവത മാഹാത്മ്യം
ധ്രുവന്റെ സന്തതിപരമ്പരയില്‍ അംഗന്‍ എന്ന് പേരായ ഒരു രാജാവുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ മകന്‍ വേനന്‍ ജന്മനാ ഒരു ദുഷ്ടനായിരുന്നു. പൊറുതിമുട്ടി വിരക്തനായ അംഗന്‍ നാടുവിട്ടുപോയി. അതോടെ രാജ്യത്ത് അരാജകത്വം കളിയാടി. എല്ലാവരും ചേര്‍ന്ന് വേനനെ രാജാവായി വാഴിച്ചു. വേനന്റെ ദുര്‍ഭരണം നിമിത്തം രാജ്യത്തില്‍ 
ധര്‍മ്മനിഷ്ടകളൊക്കെ നശിച്ചുപോയി. ഭക്ഷ്യവസ്ത്തുക്കള്‍ പോലും ദുര്‍ലഭമായി. വീര്‍പ്പുമുട്ടിയ പ്രജകളും മുനിമാരും വേനനെ ഉപദേശിച്ചെങ്കിലും ഫലമൊന്നും ഉണ്ടായില്ല. ഫലം വിഫലമായപ്പോള്‍ മുനിമാര്‍ ഹുംകാരത്താല്‍ വേനനെ കൊന്നു. ദുഖിതയായ
അവന്റെ അമ്മ ശവശരീരം മന്ത്രൌഷധങ്ങള്‍ കൊണ്ട് കാത്തുസൂക്ഷിച്ചു വച്ചു. നാട്ടില്‍ വീണ്ടും അരാജകത്വമായി. പ്രജകള്‍ വിഷമത്തിലായി. മുനിമാര്‍ ആ ശവശരീരമെടുത്തു കടയാന്‍ തുടങ്ങി.,ആദ്യം തുടയാണ് കടഞ്ഞത്. അതില്‍നിന്ന് കറുത്ത് ഉയരം കുറഞ്ഞ ക്രൂരദൃഷ്ടിയായ ഒരു മനുഷ്യനുണ്ടായി. അവന്‍ ചോദിച്ചു. "ഞാന്‍ എന്താണ് ചെയ്യേണ്ടത്?" മുനിമാര്‍ പറഞ്ഞു, 'നിഷാദ' എന്ന്. അങ്ങനെ അവന്റെ വംശം നിഷാദന്മാരായി (കാട്ടാളന്മാര്‍). അവര്‍ കാടുകളിലും മലകളിലും പാര്‍ക്കുന്നു. പിന്നെ മുനിമാര്‍ അവന്റെ കൈകള്‍ കടഞ്ഞു. അതില്‍ നിന്നും ഒരു ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും ഉണ്ടായി. അവര്‍ വിഷ്ണുഭഗവാന്റെയും ലക്ഷ്മീദേവിയുടെയും അംശങ്ങളായിരുന്നു . ആണ്‍കുട്ടിക്ക് പ്രുഥുവെന്നും, പെണ്‍കുട്ടിക്ക് അര്‍ച്ചിസ്സെന്നും പേരിട്ടു. അവര്‍ വളര്‍ന്നുവന്ന്
ഭാര്യഭര്‍ത്താക്കാന്മാരായിത്തീര്‍ന്നു. എല്ലാവരും പ്രുഥുവിനെ രാജാവായി അഭിഷേകം ചെയ്തു. ബ്രഹ്മാവ്‌, വിഷ്ണു, ശിവന്‍, ഇന്ദ്രാദിദേവന്മാര്‍ , മുനിമാര്‍ എല്ലാം
സന്നിഹിതരായിരുന്നു. കുബേരന്‍ സിംഹാസനം, വരുണന്‍ കുട, വായു വെണ്‍ചാമരം , ഇന്ദ്രന്‍ കിരീടം, യമന്‍ ദണ്ഢo , ബ്രഹ്മാവ്‌ ചട്ട, സരസ്വതി മുത്തുപ്പട്ടം , വിഷ്ണുഭഗവാന്‍ സുദര്‍ശനചക്രം , അനന്തന്‍ ഖഡഗം, ചന്ദ്രന്‍ കുതിരകള്‍ തുടങ്ങി സമ്മാനങ്ങളും നല്‍കി . ദേവന്മാരും ഗന്ധര്‍വന്മാരും പ്രുഥുവിനെ സ്തുതിച്ചു പാടി, പുഷ്പവര്‍ഷം പൊഴിച്ചു..
പ്രുഥു രാജാവ് ഭൂമിയോട് അന്നത്തിനായി അപേക്ഷിച്ചു. ഭൂമി പശുരൂപം ധരിച്ച് രാജാവിനെ നമസ്കരിച്ചിട്ട്‌ ആവശ്യത്തിനുള്ള ഭക്ഷ്യധാന്യങ്ങളെല്ലാം നല്‍കി രക്ഷിച്ചു. രാജാവ് ഭൂമിയെ തന്റെ മകളായി അംഗീകരിച്ചു .സ്വന്തം വില്ലിന്റെ മുനകൊണ്ട്
മലകളും പര്‍വ്വതങ്ങളും തകര്‍ത്ത് ഭൂമിയെ കുറെയൊക്കെ നിരപ്പാക്കി അതില്‍ പട്ടണങ്ങള്‍ , നഗരങ്ങള്‍ എന്നിവ നിര്‍മ്മിച്ചു . കോട്ടകള്‍, കൊട്ടാരങ്ങള്‍, ഇടയക്കുടിലുകള്‍, പട്ടാളപ്പാളയങ്ങള്‍ എന്നിവയും നിര്‍മ്മിച്ചു. അങ്ങനെ ജനങ്ങള്‍ക്ക്‌ താമസ സൌകര്യങ്ങള്‍ ഉണ്ടാക്കി. ഭൂമി സസ്യസംബൂര്‍ണമായി പരിലസിച്ചു.

ധര്‍മ്മനിഷ്ടയോടെ രാജ്യം ഭരിച്ചുകൊണ്ടിരിക്കുമ്പോള്‍ നൂറു അശ്വമേധയാഗം നടത്താന്‍ തീരുമാനിച്ചു. ത്രിമൂര്‍ത്തികളെയും, ദേവന്മാരെയും, ഋഷിമാരെയും, ദിക്പാലകന്മാരെയും മറ്റും വിവരം അറിയിച്ചു. സരസ്വതി നദിയുടെ തീരത്ത്‌ യജ്ഞശാല പണിത് യാഗം ആരംഭിച്ചു. തൊണ്ണൂറ്റിഒമ്പൊതു യാഗങ്ങളും വിധിയാംവണ്ണം കഴിഞ്ഞു. നൂറാമത്തെ യാഗം നടക്കുമ്പോള്‍, ദേവേന്ദ്രന് തന്റെ ഇന്ദ്രപദം നഷ്ടപ്പെടുമോ എന്നൊരു ഭീതി തുടങ്ങി. അപ്പോള്‍, ദേവേന്ദ്രന്‍ യജ്ഞക്കുതിരയെ കട്ടുകൊണ്ടുപോയി. സംഗതി മനസ്സിലാക്കിയ അത്രിമഹര്‍ഷി പ്രുഥുപുത്രനെ വിളിച്ച് വിവരം പറഞ്ഞു. അതനുസരിച്ച് പ്രുഥുപുത്രന്‍ ഇന്ദ്രനോട് പൊരുതി യജ്ഞകുതിരയെ വീണ്ടെടുത്തു. അങ്ങനെ പലപ്രാവശ്യവും ഇന്ദ്രന്‍ തടസ്സപ്പെടുത്തിയപ്പോള്‍ രാജാവ് തന്നെ ഇന്ദ്രനോട് പൊരുതാന്‍ തയ്യാറായി. അപ്പോള്‍ ബ്രഹ്മാവ്‌ പറഞ്ഞു "നിങ്ങള്‍ രണ്ടുപേരും വിഷ്ണുവിന്റെ അംശങ്ങളാണ്. ഇന്ദ്രനെ കൊന്നാല്‍ ഭഗവാന്‍ പ്രസാദിക്കില്ല. തൊണ്ണൂറ്റൊമ്പത് യാഗങ്ങള്‍ കൊണ്ടുതന്നെ നൂറു യാഗത്തിന്റെ ഫലം സിദ്ധിക്കും" ബ്രഹ്മാവിന്റെ നിര്‍ദ്ദേശപ്രകാരം പ്രുഥു യാഗം നിര്‍ത്തി, ഇന്ദ്രനുമായി സഖ്യത്തിലേര്‍പ്പെട്ടു.അപ്പോള്‍ വിഷ്ണുഭഗവാന്‍ പ്രത്യക്ഷപ്പെടുകയും പ്രുഥുവിനു തത്വോപദേശം നല്‍കുകയും ചെയ്തു. രാജാവ് ഭഗവാനെ നമസ്കരിച്ചു സ്തുതിച്ചിട്ടു ,
"എനിക്ക് ഭഗവദ്ഭക്തി എന്നും ഉണ്ടായാല്‍ മാത്രം മതി" എന്ന് അപേക്ഷിച്ചു. അങ്ങനെയാവട്ടെ എന്ന് പറഞ്ഞു ഭഗവാന്‍ മറഞ്ഞു. എല്ലാവരും സന്തുഷ്ടരാകുകയും രാജാവിനെ ആശീര്‍വദിക്കുകയും ചെയ്തു.

പുത്രന്റെ നന്മ നിമിത്തം ദുഷ്ടനായ വേനനു സദ്ഗതി ലഭിച്ചു. പിന്നീടു രാജാവിന് സനകാദി മുനികള്‍ ആത്മോപദേശം നല്‍കി. പ്രുഥുവിനു അര്‍ച്ചിസ്സില്‍ അഞ്ചു
പുത്രന്മാരുണ്ടായി. അവരില്‍ ഒരുവനാണ് ഇന്ദ്രനില്‍ നിന്നും യജ്ഞക്കുതിരയെ വീണ്ടെടുത്ത് പിതാവിന് നല്‍കിയത്. അവന്റെ പേര് വിജിതാശ്വന്‍ എന്നാണ്. മറ്റു പുത്രന്മാര്‍ ധ്രൂമകേശന്‍ , ഹര്യക്ഷന്‍, ദ്രവിണന്‍, വ്രുകന്‍ എന്നിവരാണ്. അവരെല്ലാം സല്പുത്രന്മാരായിരുന്നു.

വാര്‍ദ്ധ്യക്യത്തില്‍ പ്രുഥു രാജ്യഭാരം പുത്രന്മാരെ ഏല്‍പ്പിച്ചിട്ട് പത്നീസമേതനായി വാനപ്രസ്ഥത്തിനു പോയി. കാട്ടില്‍ ചെന്ന് തപസ്സനുഷ്ടിച്ച് രാജാവ് ശരീരം ത്യജിച്ച്
സ്വര്‍ഗ്ഗാരോഹണം ചെയ്തു. അര്‍ച്ചിസ് ചിത കൂട്ടി ഭര്‍ത്താവിന്റെ ശരീരം ചിതയില്‍ വച്ച്‌ ഉദകക്രിയ ചെയ്തു. പിന്നെ ദേവന്മാരെയും, ഗുരുക്കന്മാരേയും, വിഷ്ണുഭഗവാനെയും ധ്യാനിച്ച്‌ ചിതക്ക്‌ മൂന്നു വലം വച്ച് അതില്‍ ചാടി ആ സതീരത്നം സതി ധര്‍മ്മം അനുഷ്ടിച്ചു . അങ്ങനെ അവര്‍ വിഷ്ണു പാദങ്ങളില്‍ എത്തിച്ചേര്‍ന്നു. ദേവകള്‍ ഇതുകണ്ട് പുഷ്പവൃഷ്ടി പൊഴിച്ചു..

ധ്രുവചരിതം ****** ശ്രീമദ് ഭാഗവത മാഹാത്മ്യം




ധ്രുവചരിതം

ശ്രീമദ് ഭാഗവത മാഹാത്മ്യം
സ്വായംഭുവ മനുവിന്റെ പുത്രനായിരുന്നു ഉത്താനപാദ
മഹാരാജാവ് . അദ്ദേഹത്തിന് സുനീതിയും സുരുചിയും എന്ന രണ്ടു ഭാര്യമാരുണ്ടായിരുന്നു. രണ്ടു ഭാര്യമാരിലും ഓരോ പുത്രന്‍ വീതം ജനിച്ചു. സുനീതിയുടെ മകന്‍ ധൃവനും, സുരുചിയുടെ മകന്‍ ഉത്തമനും
ആയിരുന്നു. സുരൂചി കൂടുതല്‍ സൌന്ദര്യവതിയായതിനാല്‍ രാജാവിന് സുരൂചിയോടും മകന്‍ ഉത്തമനോടും കൂടുതല്‍ സ്നേഹമുണ്ടായിരുന്നു. പക്ഷെ ബുദ്ധി കൂടുതലുള്ളത് ധൃവനുമായിരുന്നു. ഒരുദിവസം രാജാവ് രത്നസിംഹാസനത്തില്‍ ഇരിക്കുമ്പോള്‍ ഉത്തമന്‍ ഓടിവന്നു രാജാവിന്റെ മടിയില്‍ കയറിയിരുന്നു. ധൃവനും അതുപോലെയിരിക്കാന്‍ ഇഷ്ടപ്പെട്ടെങ്കിലും സുരൂചി അതിനു കൂട്ട് നില്‍ക്കാതെ ധ്രുവനെ പിടിച്ചു മാറ്റുകയും, "അങ്ങനെ വേണമെങ്കില്‍ പോയി നാരായണനെ ഭജിച്ചു വിഷ്ണു പ്രസാദിച്ചാല്‍ എന്റെ വയറ്റില്‍ വന്നു പിറക്കാം, പിന്നെ ഇതുപോലെ സിംഹാസനത്തില്‍ അച്ഛന്റെ മടിയില്‍ കയറി ഇരിക്കാം" എന്ന് താക്കീതും കൊടുത്ത് പറഞ്ഞു വിട്ടു.രാജാവാകട്ടെ തന്റെ പ്രിയതമക്ക് അഹിതമായി ഒന്നും മിണ്ടിയതുമില്ല. ധ്രുവന്‍ കരഞ്ഞുംകൊണ്ട് പെറ്റമ്മയുടെ അടുത്തു ചെന്നു. മകനെ വാരിപുണര്‍ന്ന മാതാവ് വിവരങ്ങളെല്ലാം ചോദിച്ചു മനസ്സിലാക്കി മകനെ ആശ്വസിപ്പിച്ചു . അമ്മ മകന് ഭഗവദ് മാഹാത്മ്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കികൊടുത്തു. ഭഗവാന്റെ മാഹാത്മ്യങ്ങള്‍ പഠിച്ചു മനസ്സിലാക്കിയ ധ്രുവന്‍, അമ്മയെ കാല്‍ക്കല്‍ വീണു നമസ്കരിച്ചിട്ട്‌ ഭഗവാന്റെ അനുഗ്രഹം നേടാന്‍ കാട്ടിലേക്ക് യാത്ര പുറപ്പെട്ടു. അമ്മ മകനെ ആശീര്‍വദിച്ചു . അതോടൊപ്പം നാരായണ ഭഗവാനെ കരഞ്ഞു പ്രാര്‍ത്ഥിച്ചു . അഞ്ചു വയസ്സ് മാത്രം പ്രായമുള്ള ധ്രുവനെ തപസ്സിനു പോകാന്‍ അമ്മ അനുഗ്രഹിച്ചു.


ഭഗവദ് ചിന്തയില്‍ മുഴുകി പോകുന്ന ധ്രുവന് കാണുന്നതെല്ലാം
നാരായണനായിട്ടാണ് തോന്നിയത്. വഴിയില്‍വച്ച് നാരദന്‍ കുട്ടിയെ കണ്ടു. ധ്രുവന്‍ നാരദ മഹര്‍ഷിയെ കാല്‍ക്കല്‍ വീണു ദണ്ഢനമസ്കാരമാണ് ചെയ്തത്. അഞ്ചു വയസ്സായ കുട്ടിക്ക് തപസ്സിനുള്ള ശക്തി ഉണ്ടോ എന്ന് പരീക്ഷിച്ച് സംതൃപ്തനായ നാരദ മഹര്‍ഷി ധ്രുവന് മന്ത്രോപദേശം നല്‍കി. ദ്വാദശാക്ഷരി മന്ത്രമാണ് കുട്ടിക്ക് ഉപദേശിച്ചത് . "ഓം നമോ ഭഗവതേ വാസുദേവായ!" ഈ മന്ത്രം ചൊല്ലി തപസ്സന്ഷ്ടിക്കേണ്ടത് എങ്ങിനെയാണെന്നും വിവരിച്ചു കൊടുത്തു. "നിനക്ക് ഭഗവാന്‍ താമസിയാതെ പ്രത്യക്ഷപ്പെട്ടു വേണ്ട വരങ്ങള്‍ തരും" എന്ന് അനുഗ്രഹിച്ച ശേഷമാണ് നാരദന്‍ മറഞ്ഞത്.
നാരദമുനിയുടെ ഉപദേശപ്രകാരം ധ്രുവന്‍ യമുനാ നദിയുടെ തീരത്തുള്ള മധുവനമാണ് തപസ്സിനു പറ്റിയ സ്ഥലമായി തിരഞ്ഞെടുത്തത്. യമുനാനദിയില്‍ കുളിച്ച് സൂര്യോദയം കണ്ട് ഗുരുവിനെയും ഇഷ്ടദേവതയെയും ധ്യാനിച്ച്‌ തൊഴുതു തപസ്സാരംഭിച്ചു .


ധ്രുവന്‍ മനസ്സില്‍ ഉറപ്പിച്ച ഹരിരൂപം ഇങ്ങനെയായിരുന്നു:
'സദാ പ്രസന്നമായ ശ്രീമുഖം. മാറില്‍ ശ്രീവത്സവും, വനമാലയും. കാര്‍മേഘത്തിന്റെ നിറം. നാല് തൃക്കൈകളില്‍ ശംഖു , ചക്രം, ഗദ, പത്മം എന്നിവ ധരിച്ചിരിക്കുന്നു. കിരീടം, കുണ്ഢലം തുടങ്ങി എല്ലാ ആഭരണങ്ങളും അണിഞ്ഞിരിക്കുന്നു. കഴുത്തില്‍ കൌസ്തുഭം'. ആദ്യത്തെ ഒരു മാസക്കാലം മൂന്ന് ദിവസം കൂടുമ്പോള്‍ ഒരു പ്രാവശ്യം മാത്രം ഫലങ്ങള്‍ ഭക്ഷിച്ചു തപസ്സു ചെയ്തു. രണ്ടാമത്തെ മാസത്തില്‍ ആറ് ദിവസം കൂടുമ്പോള്‍ ഒരു നേരം പുല്ലും ഇലയും ഭക്ഷിച്ചു പോന്നു. മൂന്നാം മാസത്തില്‍ ഒമ്പത് ദിവസം കൂടുമ്പോള്‍ ഒരു ദിവസം ഒരു നേരം പാനീയം മാത്രം കഴിച്ചുപോന്നു. അഞ്ചാം മാസത്തില്‍ വായുപോലും ഉപേക്ഷിച്ചു. അഞ്ചു വയസ്സുമാത്രം പ്രായമുള്ള ഈ കുട്ടിയുടെ തപസ്സിന്റെ കാഠിന്യത്താല്‍ വായുവിനു ചലനമില്ലാതായി.സങ്കടമുണര്‍ത്തിക്കാന്‍ ഏവരും ബ്രഹ്മാവിന്റെ അടുത്തു ചെന്നു. ബ്രഹ്മാവ്‌ അവരെയും കൂട്ടി പരമശിവന്റെ അടുത്തു ചെന്നു. ശിവനും നിവൃത്തിയില്ലാത്തതുകൊണ്ട്‌ എല്ലാപേരും നാരായണനെ ചെന്നുകണ്ട്‌ സ്തുതിച്ച് വിവരം അറിയിച്ചു. വിഷ്ണുഭഗവാന്‍ അവരോട് ഇപ്രകാരം അരുളിച്ചെയ്തു: " ഉത്താനപാദരാജാവിന്റെ മകനായ ധ്രുവന്റെ തപിസ്സിന്റെ കാഠിന്യം കൊണ്ടാണ് ഇങ്ങനെ ഉണ്ടായത്. അവന്റെ തപസ്സു മതിയാക്കി ഞാന്‍ അവനുവേണ്ട വരങ്ങള്‍ നല്‍കാം. അങ്ങനെ നിങ്ങളുടെ സങ്കടവും തീരും". ഉടനെ വിഷ്ണുഭഗവാന്‍ ഗരുഡന്റെ പുറത്തുകയറി ധ്രുവന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു.


ധ്യാനനിരതനായിരുന്ന ധ്രുവന്റെ ഹൃദയത്തില്‍ വിളങ്ങിനിന്നിരുന്ന ആനന്ദസ്വരൂപനായ ഭഗവാനെ കാണാനില്ലാതായി. പെട്ടെന്ന് കണ്ണുതുറന്നു നോക്കിയപ്പോള്‍ സാക്ഷാല്‍ വിഷ്ണുഭഗവാന്‍ തന്റെ മുന്നില്‍ കണ്ടപ്പോള്‍ ധ്രുവന്‍ ആ തൃപ്പാദങ്ങളില്‍ കൂപ്പി വണങ്ങിയ ശേഷം ഭക്തിപൂര്‍വ്വം ഭഗവാനെ സ്തുതിച്ചു . സംതൃപ്തനായ ഭഗവാന്‍, എല്ലാവരാലും പൂജിതനായി ഇരുപത്താറായിരം വര്‍ഷം ശതൃക്കളില്ലാതെ സിംഹാസനത്തിലിരുന്നു രാജ്യം ഭരിക്കാനുള്ള വരം നല്‍കി. ഇതുകേട്ട് സന്തോഷഭരിതനായ ധ്രുവന്‍ പറഞ്ഞു: "ഭക്തി പൂര്‍വ്വം ഭഗവദ്പാദസേവ ചെയ്തുകൊണ്ട് നല്ലവരില്‍വച്ചു നല്ലവനായി, സര്‍വ്വലോകങ്ങളും കണ്ടു കണ്ട് സര്‍വ്വത്തിനും മുകളിലായി സര്‍വ്വകാലവും സര്‍വ്വജ്ഞനായി വാഴുന്നതിന് അനുഗ്രഹിക്കേണമേ". അങ്ങനെതന്നെയെന്നു വരംകൊടുത്ത് ഭഗവാന്‍ മറഞ്ഞു.

നാരദമുനിയില്‍ നിന്നും വിവരങ്ങള്‍ അറിഞ്ഞ ഉത്താനപാദന്‍,
കാട്ടില്‍നിന്നും തിരിച്ചുവരുന്ന ധ്രുവനെ പരിവാരസമേതം തേരില്‍കയറ്റി രാജധാനിയിലേക്ക് കൊണ്ടുപോയി. ധ്രുവനെ രാജാവായി അഭിഷേകം ചെയ്തു വാഴിച്ചശേഷം ഉത്താനപാദന്‍ വാനപ്രസ്ഥം സ്വീകരിച്ചു.
ധ്രുവന്‍ ധര്മ്മിഷ്ടനായി രാജ്യം ഭരിച്ചു. ശിംശുമാരപ്രജാപതിയുടെ മകളായ ഭൂമിയെ പാണിഗ്രഹണം ചെയ്തു. പിന്നെ വായുപുത്രിയായ ഇളയേയും വിവാഹം ചെയ്തു. ഭൂമിയെന്ന പത്നിയില്‍ രണ്ടു പുത്രന്മാരുണ്ടായി . കല്പനും, വത്സനും. ഇളയില്‍ ഒരു പുത്രന്‍, ഉള്‍ക്കലന്‍. ഉത്തമന്റെ വിവാഹം കഴിഞ്ഞിരുന്നില്ല. ഒരു ദിവസം നായാട്ടിനുപോയ അവന്‍ കാട്ടില്‍വച്ച് ഒരു യക്ഷനുമായി ഏറ്റുമുട്ടി മരിച്ചു. പുത്രനെ കാണാതായപ്പോള്‍ മാതാവ് സുരൂചി
മകനെ തേടി പോയി. അവര്‍ കാട്ടുതീയില്‍പ്പെട്ടു മരണമടഞ്ഞു. ധ്രുവന്‍ കാട്ടില്‍ചെന്നു യക്ഷന്മാരുമായി വളരെക്കാലം പൊരുതി. ഒടുവില്‍ വിഷ്ണുഭഗവാന്‍ ഇരുകൂട്ടരെയും യുദ്ധത്തില്‍ നിന്നും പിന്തിരിപ്പിച്ചു. "ഉത്തമനും സുരൂചിക്കും നേരിട്ട വിപത്ത് വിധിമതമാണ്. അത് ആര്‍ക്കും തടുക്കാവതല്ല" എന്ന് ഭഗവാന്‍ അരുളിച്ചെയ്തു. ഇതുകേട്ട ധ്രുവന്‍
ഭഗവാനെ സ്തുതിച്ച് ഒരുവരം കൂടി ആവശ്യപ്പെട്ടു. "തന്റെ സമസ്താപരാധങ്ങളും പൊറുത്തുമാപ്പ് തരണം. ഭഗവാന്‍ ഈ രൂപത്തില്‍ തന്‍റെ ഹൃദയകമലത്തില്‍ എപ്പോഴും ഉണ്ടായിരിക്കണം" ഭഗവാന്‍ ആ വരവും നല്‍കി.


ധ്രുവന്‍ യജ്ഞങ്ങള്‍ നടത്തി കീര്‍ത്തി വര്‍ദ്ധിപ്പിച്ചു. ഇരുപത്താറായിരം വര്‍ഷം രാജ്യം ഭരിച്ചശേഷം മകനായ ഉള്‍ക്കലനെ രാജാവായി വാഴിച്ചു. അതിനുശേഷം വാനപ്രസ്ഥത്തില്‍ ഏര്‍പ്പെട്ട് ബദര്യാശ്രമത്തില്‍ എത്തി. അവിടെവച്ച് വിഷ്ണുപാര്‍ഷദന്മാരായ സുനന്ദനും, നന്ദനും സുവര്‍ണരഥവുമായി വന്ന് ധ്രുവനെ സ്വര്‍ഗ്ഗത്തിലേക്ക് കൂട്ടികൊണ്ടുപോയി. ഭഗവാന്‍ അദ്ദേഹത്തിന് ആകാശത്തില്‍
വടക്കുഭാഗത്തു എല്ലാറ്റിന്റെയും മുകളിലായി എല്ലാവര്‍ക്കും കാണത്തക്കവിധം സ്ഥാനം നല്‍കി. ധ്രുവന്‍ ഇന്നും നക്ഷത്രമായി അവിടെ സ്ഥിതിചെയ്യുന്നു. സപ്തര്‍ഷികള്‍ എന്നൊരു നക്ഷത്രസമൂഹമുണ്ട്, അതിനടുത്താണ് ഈ ധ്രുവനക്ഷത്രം.......

ബ്ലോഗ് ആര്‍ക്കൈവ്